ഉൽപത്തി 19:15-22

ഉൽപത്തി 19:15-22 MALOVBSI

ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു. അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. അവരെ പുറത്തു കൊണ്ടുവന്നശേഷം അവൻ: ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുത്; ഈ പ്രദേശത്തെങ്ങും നില്ക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവതത്തിലേക്ക് ഓടിപ്പോക എന്നു പറഞ്ഞു. ലോത്ത് അവരോടു പറഞ്ഞത്: അങ്ങനെയല്ല കർത്താവേ; നിനക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവതത്തിൽ ഓടി എത്തുവാൻ എനിക്ക് കഴികയില്ല; പക്ഷേ എനിക്ക് ദോഷം തട്ടി മരണം ഭവിക്കും. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്ക് എനിക്ക് ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും. അവൻ അവനോട്: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല. ബദ്ധപ്പെട്ട് അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാർ എന്നു പേരായി.

ഉൽപത്തി 19:15-22 - നുള്ള വീഡിയോ