ഉൽപത്തി 17:15-27

ഉൽപത്തി 17:15-27 MALOVBSI

ദൈവം പിന്നെയും അബ്രാഹാമിനോട്: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേർ സാറാ എന്ന് ഇരിക്കേണം. ഞാൻ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉദ്ഭവിക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു. അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവനു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു. യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു. അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ്മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും. എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു. ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തുതീർന്നശേഷം അവനെ വിട്ടു കയറിപ്പോയി. അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെയൊക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു. അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവനു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു. അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവനു പതിമൂന്നു വയസ്സായിരുന്നു. അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു. വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോട് അവൻ വിലയ്ക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടു കൂടെ പരിച്ഛേദന ഏറ്റു.

ഉൽപത്തി 17:15-27 - നുള്ള വീഡിയോ