പുറപ്പാട് 34:27-35

പുറപ്പാട് 34:27-35 MALOVBSI

യഹോവ പിന്നെയും മോശെയോട്: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു. അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു. അവൻ തന്നോട് അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കൈയിൽ പിടിച്ചുകൊണ്ട് സീനായിപർവതത്തിൽനിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല. അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികളൊക്കെയും അവന്റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോടു സംസാരിച്ചു. അതിന്റെശേഷം യിസ്രായേൽമക്കളൊക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപർവതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്തതൊക്കെയും അവൻ അവരോട് ആജ്ഞാപിച്ചു. മോശെ അവരോടു സംസാരിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തുവരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചത് അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും. യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന് അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.

പുറപ്പാട് 34:27-35 - നുള്ള വീഡിയോ