പുറപ്പാട് 18:1-12

പുറപ്പാട് 18:1-12 MALOVBSI

ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്തതൊക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായ മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു. അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറായെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു. ഞാൻ അന്യദേശത്തു പരദേശിയായി എന്ന് അവൻ പറഞ്ഞതുകൊണ്ട് അവരിൽ ഒരുത്തനു ഗേർഷോം എന്നു പേർ. എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്ന് അവൻ പറഞ്ഞതുകൊണ്ടു മറ്റവനു എലീയേസെർ എന്നു പേർ. എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പർവതത്തിങ്കൽ അവന്റെ അടുക്കൽ വന്നു. നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവൻ മോശെയോടു പറയിച്ചു. മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു. മോശെ തന്റെ അമ്മായപ്പനോട് യഹോവ യിസ്രായേലിനുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതൊക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസമൊക്കെയും യഹോവ തങ്ങളെ രക്ഷിച്ച പ്രകാരവും വിവരിച്ചുപറഞ്ഞു. യഹോവ മിസ്രയീമ്യരുടെ കൈയിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാ നന്മ നിമിത്തവും യിത്രോ സന്തോഷിച്ചു. യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കൈയിൽനിന്നും ഫറവോന്റെ കൈയിൽനിന്നും രക്ഷിച്ച് മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ. യഹോവ സകല ദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോട് അവർ അഹങ്കരിച്ച കാര്യത്തിൽ തന്നെ. മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.

പുറപ്പാട് 18:1-12 - നുള്ള വീഡിയോ