പുറപ്പാട് 15:1-18

പുറപ്പാട് 15:1-18 MALOVBSI

മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീർത്തനം പാടി ചൊല്ലിയതെന്തെന്നാൽ: ഞാൻ യഹോവയ്ക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായിത്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും. യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവന്റെ നാമം. ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി. ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു. യഹോവേ, നിന്റെ വലംകൈ ബലത്തിൽ മഹത്ത്വപ്പെട്ടു; യഹോവേ, നിന്റെ വലംകൈ ശത്രുവിനെ തകർത്തുകളഞ്ഞു. നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു. നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി. ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂർത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു. നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു. യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അദ്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ? നീ വലംകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി. നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു. ജാതികൾ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതി പിടിച്ചിരിക്കുന്നു. എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു. ഭയവും ഭീതിയും അവരുടെമേൽ വീണു; നിൻ ഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി. നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിനൊരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധമന്ദിരത്തിങ്കൽതന്നെ. യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.

പുറപ്പാട് 15:1-18 - നുള്ള വീഡിയോ