എസ്ഥേർ 8:1-6

എസ്ഥേർ 8:1-6 MALOVBSI

അന്ന് അഹശ്വേരോശ്‍രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേർ രാജ്ഞിക്കു കൊടുത്തു; മൊർദ്ദെഖായിക്കു തന്നോടുള്ള ചാർച്ച ഇന്നതെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു. രാജാവ് ഹാമാന്റെ പക്കൽനിന്ന് എടുത്ത തന്റെ മോതിരം ഊരി മൊർദ്ദെഖായിക്കു കൊടുത്തു; എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്റെ വീട്ടിനു മേൽവിചാരകനാക്കി വച്ചു. എസ്ഥേർ പിന്നെയും രാജാവിനോടു സംസാരിച്ച് അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞ് അപേക്ഷിച്ചു. രാജാവ് പൊൻചെങ്കോൽ എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേർ എഴുന്നേറ്റ് രാജസന്നിധിയിൽനിന്നു പറഞ്ഞത്: രാജാവിനു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിനു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്ന് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുർബലപ്പെടുത്തേണ്ടതിന് കല്പന അയയ്ക്കേണമേ. എന്റെ ജനത്തിനു വരുന്ന അനർഥം ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ കണ്ടു സഹിക്കും?