എസ്ഥേർ 6:1-9

എസ്ഥേർ 6:1-9 MALOVBSI

അന്നു രാത്രി രാജാവിന് ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു; ഉമ്മരപ്പടിക്കാവല്ക്കാരായി രാജാവിന്റെ ഷ ണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടു പേർ അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു. ഇതിനുവേണ്ടി മൊർദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു എന്ന് രാജാവ് ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചു നിന്ന ഭൃത്യന്മാർ പറഞ്ഞു. പ്രാകാരത്തിൽ ആരുള്ളൂ എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാൻ മൊർദ്ദെഖായിക്കുവേണ്ടി താൻ തീർപ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിനു രാജാവിനോട് അപേക്ഷിപ്പാൻ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു. രാജാവിന്റെ ഭൃത്യന്മാർ അവനോട്: ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവൻ അകത്തുവരട്ടെ എന്നു രാജാവു കല്പിച്ചു. ഹാമാൻ അകത്തു വന്നപ്പോൾ രാജാവ് അവനോട്: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടത് എന്ന് ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവ് അത്രയധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു. ഹാമാൻ രാജാവിനോട്: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനുവേണ്ടി രാജാവ് ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ. വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്റെ കൈയിൽ ഏല്പിക്കേണം; രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തുകയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്ന്: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയേണം എന്നു പറഞ്ഞു.