അഹശ്വേരോശിന്റെ കാലത്ത്- ഹിന്ദുദേശംമുതൽ കൂശ്‍വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങൾ വാണ അഹശ്വേരോശ് ഇവൻ തന്നെ - ആ കാലത്ത് അഹശ്വേരോശ്‍രാജാവ് ശൂശൻരാജധാനിയിൽ തന്റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോൾ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു. അന്ന് അവൻ തന്റെ രാജകീയ മഹത്ത്വത്തിന്റെ ഐശ്വര്യവും തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും ഏറിയനാൾ, നൂറ്റിയെൺപത് ദിവസത്തോളം തന്നെ, കാണിച്ചു. ആ നാളുകൾ കഴിഞ്ഞശേഷം രാജാവ് ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവച്ച് ഏഴ് ദിവസം വിരുന്ന് കഴിച്ചു. അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമരക്കല്ല് പടുത്തിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു. വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവർക്കു കുടിപ്പാൻ കൊടുത്തത്; രാജവീഞ്ഞും രാജപദവിക്ക് ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു. എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: ആരെയും നിർബന്ധിക്കരുത്; ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‍രാജാവിന്റെ രാജധാനിയിൽവച്ചു സ്ത്രീകൾക്ക് ഒരു വിരുന്നു കഴിച്ചു. ഏഴാം ദിവസം വീഞ്ഞു കുടിച്ച് ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോന, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു. എന്നാൽ ഷണ്ഡന്മാർ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു. ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശ്ശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു. രാജ്യധർമത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവ്: ഷണ്ഡന്മാർ മുഖാന്തരം അഹശ്വേരോശ്‍രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധർമപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത് എന്നു ചോദിച്ചു.
എസ്ഥേർ 1 വായിക്കുക
കേൾക്കുക എസ്ഥേർ 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: എസ്ഥേർ 1:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ