ആവർത്തനപുസ്തകം 32:34-43

ആവർത്തനപുസ്തകം 32:34-43 MALOVBSI

ഇത് എന്റെ അടുക്കൽ സംഗ്രഹിച്ചും എൻ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ? അവരുടെ കാൽ വഴുതുംകാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്; അവരുടെ അനർഥദിവസം അടുത്തിരിക്കുന്നു; അവർക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു. യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായിക്കണ്ടിട്ട് അവൻ സ്വദാസന്മാരെക്കുറിച്ച് അനുതപിക്കും. അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ? അവർ എഴുന്നേറ്റ് നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്ന് അവൻ അരുളിച്ചെയ്യും. ഞാൻ, ഞാൻ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. ഞാൻ ആകാശത്തേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നത്: നിത്യനായിരിക്കുന്ന എന്നാണ- എന്റെ മിന്നലാം വാൾ ഞാൻ മൂർച്ചയാക്കി എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവർക്കു പകരം വീട്ടും. ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും; എന്റെ വാൾ മാംസം തിന്നുകയും ചെയ്യും. ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ; അവൻ സ്വദാസന്മാരുടെ രക്തത്തിനു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോട് അവൻ പകരം വീട്ടും; തന്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.