ആവർത്തനപുസ്തകം 1:3-31

ആവർത്തനപുസ്തകം 1:3-31 MALOVBSI

നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവർക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെയൊക്കെയും പറഞ്ഞു. ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവച്ചു സംഹരിച്ചശേഷം യോർദ്ദാനക്കരെ മോവാബുദേശത്തുവച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചു തുടങ്ങിയത് എങ്ങനെയെന്നാൽ: ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: നിങ്ങൾ ഈ പർവതത്തിങ്കൽ പാർത്തതു മതി. തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്‌വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദി വരെയും പോകുവിൻ. ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിൻ. അക്കാലത്ത് ഞാൻ നിങ്ങളോടു പറഞ്ഞത്: എനിക്ക് ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു; ഇതാ, നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ ഇരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ. ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ? അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും. അതിനു നിങ്ങൾ എന്നോട്: നീ പറഞ്ഞകാര്യം നല്ലത് എന്ന് ഉത്തരം പറഞ്ഞു. ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരം പേർക്ക് അധിപതിമാർ, നൂറു പേർക്ക് അധിപതിമാർ, അമ്പതു പേർക്ക് അധിപതിമാർ, പത്തു പേർക്ക് അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു. അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: നിങ്ങളുടെ സഹോദരന്മാർക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ട്, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല കാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ. ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതല്ലോ. നിങ്ങൾക്ക് അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതു ഞാൻ തീർക്കും. അങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ. പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോറേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽക്കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്-ബർന്നേയയിൽ എത്തി. അപ്പോൾ ഞാൻ നിങ്ങളോട്: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ. ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത് എന്നു പറഞ്ഞു. എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയയ്ക്കുക; അവർ ദേശം ഒറ്റുനോക്കിയിട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയുംകുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു. ആ വാക്ക് എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം പന്ത്രണ്ടു പേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു. അവർ പുറപ്പെട്ടു പർവതത്തിൽ കയറി എസ്കോൽതാഴ്‌വരയോളം ചെന്നു ദേശം ഒറ്റുനോക്കി. ദേശത്തിലെ ഫലവും ചിലത് അവർ കൈവശമാക്കിക്കൊണ്ട് നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലത് എന്നു പറഞ്ഞു. എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു: യഹോവ നമ്മെ പകയ്ക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു. എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു പറഞ്ഞു. അപ്പോൾ ഞാൻ നിങ്ങളോട്: നിങ്ങൾ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെയൊക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്ത് എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു.