അപ്പൊ. പ്രവൃത്തികൾ 25:1-22

അപ്പൊ. പ്രവൃത്തികൾ 25:1-22 MALOVBSI

ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നുനാൾ കഴിഞ്ഞശേഷം കൈസര്യയിൽനിന്നു യെരൂശലേമിലേക്കു പോയി. അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരേ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു; ദയ ചെയ്ത് അവനെ യെരൂശലേമിലേക്ക് വരുത്തേണ്ടതിന് അവർ പൗലൊസിന് പ്രതികൂലമായി അവനോട് അപേക്ഷിച്ചു; വഴിയിൽവച്ച് അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പ് നിറുത്തി. അതിന് ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്ക് പോകുന്നുണ്ട്; നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്ന് ആ മനുഷ്യന്റെ നേരേ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു. അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്ക് മടങ്ങിപ്പോയി; പിറ്റേന്ന് ന്യായാസനത്തിൽ ഇരുന്ന് പൗലൊസിനെ വരുത്തുവാൻ കല്പിച്ചു. അവൻ വന്നാറെ യെരൂശലേമിൽനിന്ന് വന്ന യെഹൂദന്മാർ ചുറ്റുംനിന്ന് അവന്റെ നേരേ കഠിനകുറ്റം പലതും ബോധിപ്പിച്ചു. പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ഇച്ഛിച്ച് പൗലൊസിനോട്: യെരൂശലേമിലേക്ക് ചെന്ന് അവിടെ എന്റെ മുമ്പിൽവച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാൻ നിനക്ക് സമ്മതമുണ്ടോ എന്ന് ചോദിച്ചതിന് പൗലൊസ് ഞാൻ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു; അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോട് ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അത് നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു. ഞാൻ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്റെ നേരേ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല; ഞാൻ കൈസരെ അഭയം ചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും എന്ന് ഉത്തരം പറഞ്ഞു. ഒട്ടുനാൾ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തൊസിനെ വന്ദനം ചെയ്‍വാൻ കൈസര്യയിൽ എത്തി. കുറെനാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൗലൊസിന്റെ സംഗതി രാജാവിനോട് വിവരിച്ചുപറഞ്ഞത്: ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട്. ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്ന് അവന്റെ നേരേ അന്യായം ബോധിപ്പിച്ചു വിധിക്ക് അപേക്ഷിച്ചു. എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിപ്പാൻ ഇടകിട്ടും മുമ്പേ യാതൊരു മനുഷ്യനെയും ഏല്പിച്ചുകൊടുക്കുന്നത് റോമർക്ക് മര്യാദയല്ല എന്ന് ഞാൻ അവരോട് ഉത്തരം പറഞ്ഞു. ആകയാൽ അവർ ഇവിടെ വന്നുകൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റേന്നുതന്നെ ന്യായാസനത്തിൽ ഇരുന്ന് ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു. വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം ഒന്നും ബോധിപ്പിക്കാതെ സ്വന്ത മതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്ന് പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളൂ. ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാൻ അറിയായ്കയാൽ: നിനക്ക് യെരൂശലേമിലേക്ക് പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു. എന്നാൽ പൗലൊസ് ചക്രവർത്തി തിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയയ്ക്കുവോളം അവനെ സൂക്ഷിപ്പാൻ കല്പിച്ചു. ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോട് പറഞ്ഞതിന്: നാളെ കേൾക്കാം എന്ന് അവൻ പറഞ്ഞു.