ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു. ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിനു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘമൊക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു ഞാൻ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോൾ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കർത്താവേ, നീ ആർ എന്നു ഞാൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാൻ എന്ന് അവൻ എന്നോടു പറഞ്ഞു. എന്നോടുകൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല. കർത്താവേ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കർത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിലെത്തി. അവിടെ പാർക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തൻ എന്റെ അടുക്കൽ വന്നു നിന്നു; സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയിൽതന്നെ ഞാൻ കാഴ്ച പ്രാപിച്ച് അവനെ കണ്ടു. അപ്പോൾ അവൻ എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാൺമാനും അവന്റെ വായിൽനിന്ന് വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു. നീ കാൺകയും കേൾക്കയും ചെയ്തതിന് സകല മനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്റെ നാമം വിളിച്ച് പ്രാർഥിച്ച് സ്നാനമേറ്റ് നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. പിന്നെ ഞാൻ യെരൂശലേമിൽ മടങ്ങിച്ചെന്ന് ദൈവാലയത്തിൽ പ്രാർഥിക്കുംനേരം ഒരു വിവശതയിൽ ആയി അവനെ കണ്ടു: നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവർ കൈക്കൊൾകയില്ല എന്ന് എന്നോടു കല്പിച്ചു. അതിന് ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിലാക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെനിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു. അവൻ എന്നോട്: നീ പോക; ഞാൻ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്ക് അയയ്ക്കും എന്നു കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 22 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 22:3-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ