അപ്പൊ. പ്രവൃത്തികൾ 1:15-26

അപ്പൊ. പ്രവൃത്തികൾ 1:15-26 MALOVBSI

ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റു നിന്നു പറഞ്ഞത്: സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന് നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ.- അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളർന്ന് അവന്റെ കുടലെല്ലാം തുറിച്ചുപോയി. അത് യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ട് ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർഥമുള്ള അക്കല്ദാമാ എന്നു പേർ ആയി.- സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ“ എന്നും “അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുത്തനു ലഭിക്കട്ടെ“ എന്നും എഴുതിയിരിക്കുന്നു. ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിറുത്തി: സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർഥിച്ച് അവരുടെ പേർക്കു ചീട്ടിട്ടു; ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.