2 രാജാക്കന്മാർ 24:6-17

2 രാജാക്കന്മാർ 24:6-17 MALOVBSI

യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവനു പകരം രാജാവായി. മിസ്രയീംരാജാവിന് മിസ്രയീംതോടുമുതൽ ഫ്രാത്ത്നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവ് പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല. യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മയ്ക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു. അവൻ തന്റെ അപ്പൻ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. ആ കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരേ വന്നു നഗരത്തെ നിരോധിച്ചു. ഇങ്ങനെ ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസരും നഗരത്തിന്റെ നേരേ വന്നു. യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവ് തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു. അവൻ യഹോവയുടെ ആലയത്തിലെ സകല നിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്ന് എടുത്തു കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഖണ്ഡിച്ചുകളഞ്ഞു. എല്ലാ യെരൂശലേമ്യരെയും സകല പ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവൻ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല. യെഹോയാഖീനെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി. സകല ബലവാന്മാരുമായ ഏഴായിരം പേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേൽരാജാവ് ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി. അവനു പകരം ബാബേൽരാജാവ് അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന് സിദെക്കീയാവ് എന്നു പേർ മാറ്റിയിട്ടു.