1 ശമൂവേൽ 13:5-15

1 ശമൂവേൽ 13:5-15 MALOVBSI

എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‍വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്ന് ബേത്ത്-ആവെനു കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി. എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു. എബ്രായർ യോർദ്ദാൻ കടന്ന് ഗാദ്‍ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ട് അവന്റെ പിന്നാലെ ചെന്നു. ശമൂവേൽ നിശ്ചയിച്ചിരുന്ന അവധി അനുസരിച്ച് അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി. അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻതന്നെ ഹോമയാഗം കഴിച്ചു. ഹോമയാഗം കഴിച്ചുതീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‍വാൻ എതിരേറ്റുചെന്നു. നീ ചെയ്തത് എന്ത് എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്ക് നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ട്: ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങ് ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവച്ച് ഞാൻ ധൈര്യപ്പെട്ട് ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു. ശമൂവേൽ ശൗലിനോടു പറഞ്ഞത്: നീ ചെയ്തത് ഭോഷത്തം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ട് തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്റെ ജനത്തിനു പ്രഭുവായി നിയമിച്ചിരിക്കുന്നു. പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.