1 രാജാക്കന്മാർ 12:16-24

1 രാജാക്കന്മാർ 12:16-24 MALOVBSI

രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി ഉള്ളൂ? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായിത്തീർന്നു. പിന്നെ രെഹബെയാംരാജാവ് ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു. ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ്ഗൃഹത്തോടു മത്സരിച്ചു നില്ക്കുന്നു. യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ച് അവനെ സഭയിലേക്കു വിളിപ്പിച്ച് അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ്ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല. രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന് വീണ്ടുകൊള്ളേണ്ടതിന് അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്ന് ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെൺപതിനായിരം പേരെ ശേഖരിച്ചു. എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ: നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായുടെയും ബെന്യാമീന്റെയും സകല ഗൃഹത്തോടും ശേഷം ജനത്തോടും പറക: നിങ്ങൾ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.