HLA CHHUANVÂWR 2:7-17
HLA CHHUANVÂWR 2:7-17 MALCLBSI
യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരിൽ ഞാൻ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിർവൃതിയിൽ മയങ്ങിയ എന്റെ പ്രിയയെ, മതിതീരും മുമ്പേ വിളിച്ചുണർത്തരുതേ. ഇതാ, എന്റെ പ്രിയതമന്റെ സ്വരം! മലകൾ താണ്ടിയും കുന്നുകൾ ചാടിയും അവൻ വരുന്നു. എന്റെ പ്രിയതമൻ ചെറുമാനിനും ഇളംകലമാനിനും സമൻ; അവിടുന്നു കിളിവാതിലുകളിലൂടെ ദൃഷ്‍ടി അയയ്‍ക്കുന്നു; അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു ഞങ്ങളുടെ ചുവരിനു പിന്നിൽ മറഞ്ഞു നില്‌ക്കുന്നു. എന്റെ പ്രിയതമൻ എന്നോടു പറയുന്നു: “എന്റെ പ്രിയേ, എഴുന്നേല്‌ക്കൂ; എന്റെ സുന്ദരീ, വരിക. ഇതാ, ശീതകാലം കഴിഞ്ഞു; മഴ പെയ്തൊഴിഞ്ഞു. ഭൂമിയിലെങ്ങും പൂക്കാലത്തിന്റെ പുറപ്പാടായി; കളഗാനം കേൾക്കുന്ന കാലം വന്നു. അരിപ്രാവുകൾ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി. അത്തിമരം കായ്ച്ചുതുടങ്ങി; മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു; പ്രിയേ, എഴുന്നേല്‌ക്കൂ; എന്റെ സുന്ദരീ, വരിക. പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും ഇരിക്കുന്ന എന്റെ മാടപ്രാവേ, നിന്റെ മുഖം ഞാൻ ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം എത്ര മധുരം! നിന്റെ മുഖം എത്ര സുന്ദരം! മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ, അതെ, ചെറുകുറുനരികളെ ഞങ്ങൾക്കു വേണ്ടി പിടികൂടുക. നമ്മുടെ മുന്തിരിത്തോട്ടം പൂത്തിരിക്കുന്നു.” എന്റെ പ്രിയതമൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; പ്രിയൻ ലില്ലികൾക്കിടയിൽ ആടു മേയ്‍ക്കുന്നു. വെയിലാറി, നിഴൽ നീളും മുമ്പേ എന്റെ പ്രിയാ, ദുർഗമഗിരികളിലെ ചെറുമാനിനെപ്പോലെ, കലമാൻ കിടാവിനെപ്പോലെ മടങ്ങിവരിക.

