THUFINGTE 3:5-18
THUFINGTE 3:5-18 MALCLBSI
പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക, സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും. നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക. അതു നിന്റെ ശരീരത്തിനു സൗഖ്യവും നിന്റെ അസ്ഥികൾക്ക് ഉന്മേഷവും നല്‌കും. നിന്റെ സമ്പത്തുകൊണ്ടും സകല വിളവിന്റെയും ആദ്യഫലംകൊണ്ടും സർവേശ്വരനെ ബഹുമാനിക്കുക. അപ്പോൾ നിന്റെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. മകനേ, സർവേശ്വരന്റെ ശിക്ഷണം നിരസിക്കരുത്, അവിടുത്തെ ശാസനയിൽ മുഷിയുകയുമരുത്. പിതാവു പ്രിയപുത്രനെ എന്നപോലെ സർവേശ്വരൻ താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു. ജ്ഞാനം നേടുകയും വിവേകം പ്രാപിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അതിൽനിന്നുള്ള ലാഭം വെള്ളിയെക്കാളും അതിൽനിന്നുള്ള നേട്ടം സ്വർണത്തെക്കാളും മികച്ചത്. അതു രത്നത്തെക്കാൾ മൂല്യമേറിയത്, നിനക്ക് അഭികാമ്യമായതൊന്നുംതന്നെ അതിനോടു തുല്യമല്ല. ജ്ഞാനത്തിന്റെ വലങ്കൈയിൽ ദീർഘായുസ്സും ഇടങ്കൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ സന്തോഷവും സമാധാനവും നിറഞ്ഞതാകുന്നു. ജ്ഞാനത്തെ കൈവശമാക്കുന്നവർക്ക് അതു ജീവവൃക്ഷം; അതു മുറുകെ പിടിക്കുന്നവർ അനുഗൃഹീതർ.







