സർവേശ്വരൻ മോശയോടു കല്പിച്ചു: “ഇസ്രായേൽജനത്തോടു പറയുക, നിങ്ങളോ നിങ്ങളുടെ പിൻതലമുറക്കാരിൽ ആരെങ്കിലുമോ ശവത്തെ സ്പർശിച്ച് അശുദ്ധനാകയോ, ദൂരയാത്രയിൽ ആയിരിക്കുകയോ ചെയ്താൽപോലും അവർ പെസഹ ആചരിക്കണം. എന്നാൽ രണ്ടാം മാസം പതിനാലാം ദിവസം വൈകിട്ടു പുളിപ്പു ചേർക്കാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടി അവർ പെസഹ ഭക്ഷിക്കട്ടെ. അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. പെസഹാമൃഗത്തിന്റെ ഒരു എല്ലുപോലും ഒടിക്കരുത്. പെസഹയുടെ ചട്ടങ്ങളെല്ലാം അവർ അനുസരിക്കയും വേണം. ആചാരപരമായി ശുദ്ധിയുള്ളവനും ദൂരയാത്രയിൽ അല്ലാത്തവനുമായ ആരെങ്കിലും പെസഹ ആചരിക്കാതെയിരുന്നാൽ അവനെ സ്വജനങ്ങളുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. നിശ്ചിതസമയത്തു സർവേശ്വരനു കാഴ്ച അർപ്പിക്കാത്തതിനാൽ പാപത്തിനുള്ള ശിക്ഷ അവൻ ഏല്‌ക്കേണ്ടതാണ്. നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പരദേശി സർവേശ്വരനു പെസഹ ആചരിക്കാൻ ഇച്ഛിക്കുന്നെങ്കിൽ അതിന്റെ ചട്ടങ്ങളും വിധികളും അനുസരിച്ചുതന്നെ അവൻ അത് ആചരിക്കട്ടെ; സ്വദേശിക്കും പരദേശിക്കും അനുഷ്ഠാനമുറകൾ ഒന്നുതന്നെ.” തിരുസാന്നിധ്യകൂടാരം ഉയർത്തിയ ദിവസം ഒരു മേഘം വന്നു കൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ അതു കൂടാരത്തിന്റെ മുകളിൽ അഗ്നിപോലെ പ്രകാശിച്ചു. അത് അങ്ങനെതന്നെ തുടർന്നു. പകൽ മേഘം കൂടാരത്തെ മൂടുകയും രാത്രിയിൽ അത് അഗ്നിപോലെ കാണുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിൽനിന്ന് ഉയരുമ്പോൾ അവർ യാത്ര ആരംഭിക്കും; മേഘം താഴുമ്പോൾ ഇസ്രായേൽജനം പാളയമടിക്കും. സർവേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേൽജനം യാത്ര പുറപ്പെടുകയും പാളയമടിക്കുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽ ആയിരിക്കുന്നിടത്തോളം സമയം അവർ പാളയത്തിൽത്തന്നെ പാർക്കും. മേഘം കൂടാരത്തിന്റെ മുകളിൽനിന്ന് അനേകം ദിവസങ്ങൾ മാറാതെ നിന്നാൽ ഇസ്രായേൽജനം സർവേശ്വരന്റെ കല്പനയനുസരിച്ചു യാത്ര ചെയ്യാതിരിക്കും. ചിലപ്പോൾ കുറെ ദിവസത്തേക്കു മാത്രമേ മേഘം കൂടാരത്തിന്റെ മുകളിൽ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോൾ സർവേശ്വരന്റെ കല്പനപോലെ അവർ പാളയമടിക്കും; അവിടുത്തെ കല്പന ലഭിക്കുമ്പോൾ അവർ പുറപ്പെടുകയും ചെയ്യും. ചിലപ്പോൾ മേഘം കൂടാരത്തിന്റെമേൽ സന്ധ്യമുതൽ പ്രഭാതംവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; പ്രഭാതസമയത്തു മേഘം നീങ്ങിക്കഴിയുമ്പോൾ അവർ യാത്ര പുറപ്പെടും; രാപ്പകൽ ഭേദംകൂടാതെ മേഘം നീങ്ങുമ്പോൾ അവർ യാത്ര പുറപ്പെടും. മേഘം രണ്ടു ദിവസമോ ഒരു മാസമോ ഒരു വർഷമോ അതിൽ കൂടുതലോ കാലം കൂടാരത്തിനു മുകളിൽ നിന്നാലും അവർ യാത്ര പുറപ്പെടാതെ പാളയത്തിൽത്തന്നെ വസിക്കും. എന്നാൽ മേഘം ഉയരുമ്പോൾ അവർ യാത്ര പുറപ്പെടും. സർവേശ്വരന്റെ കല്പനയനുസരിച്ചുതന്നെയാണ് അവർ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തത്; മോശയിൽക്കൂടി അവിടുന്നു നല്‌കിയ കല്പനകൾ അവർ അനുസരിച്ചു.
NUMBERS 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: NUMBERS 9:9-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ