LEVITICUS 15:19-30

LEVITICUS 15:19-30 MALCLBSI

മാസമുറ അനുസരിച്ച് ആർത്തവം ഉണ്ടാകുന്ന സ്‍ത്രീ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. അവളെ സ്പർശിക്കുന്നവൻ സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അശുദ്ധിയുടെ ദിനങ്ങളിൽ അവൾ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ഏതു സാധനവും അശുദ്ധമായിരിക്കും. അവളുടെ കിടക്കയെ സ്പർശിക്കുന്നവൻ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അവൾ ഇരുന്ന എന്തിലെങ്കിലും സ്പർശിക്കുന്നവൻ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അവളുടെ കിടക്കയോ ഇരിപ്പിടമോ സ്പർശിക്കുന്നവർ സൂര്യാസ്തമയംവരെ അശുദ്ധരായിരിക്കും. അശുദ്ധയായിരിക്കുന്നവളുടെ കൂടെ ശയിക്കുന്നയാൾ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അവൻ കിടക്കുന്ന കിടക്കകളും അശുദ്ധമായിരിക്കും. സ്‍ത്രീക്കു മാസമുറയല്ലാതെ അനേകം ദിവസങ്ങളിലേക്കു രക്തസ്രവം ഉണ്ടാകുകയോ, മാസമുറ ക്രമം വിട്ടു നീളുകയോ ചെയ്താൽ ഋതുകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കും. രക്തസ്രവമുള്ള കാലത്തെല്ലാം ഋതുസമയത്തെപോലെ അവളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമായിരിക്കും. അവയെ സ്പർശിക്കുന്നവരെല്ലാം അശുദ്ധരായിത്തീരും. അവർ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. രക്തസ്രവം നിന്നുകഴിഞ്ഞാലും അവൾ ഏഴു ദിവസം കൂടി കാത്തിരിക്കണം; അതിനുശേഷം ശുദ്ധയായിത്തീരും. എട്ടാം ദിവസം അവൾ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ, തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കൊണ്ടുപോയി പുരോഹിതനെ ഏല്പിക്കണം. പുരോഹിതൻ അവയിൽ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അർപ്പിക്കണം. ഇങ്ങനെ പുരോഹിതൻ അവളുടെ രക്തസ്രവംമൂലമുള്ള അശുദ്ധിക്കു സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തം ചെയ്യണം.

LEVITICUS 15 വായിക്കുക