JOSUA 6:1-16

JOSUA 6:1-16 MALCLBSI

ഇസ്രായേൽജനം പ്രവേശിക്കാതിരിക്കത്തക്കവിധം യെരീഹോവിന്റെ വാതിൽ അടച്ചു ഭദ്രമാക്കിയിരുന്നു. ഉള്ളിൽ കയറാനോ പുറത്തു പോകാനോ ആർക്കും സാധ്യമായിരുന്നില്ല. സർവേശ്വരൻ യോശുവയോടു പറഞ്ഞു: “യെരീഹോപട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടും കൂടി ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു. നിങ്ങളുടെ യോദ്ധാക്കൾ ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം കൈയിൽ ഏന്തിയ ഏഴു പുരോഹിതന്മാർ ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പേ നടക്കണം. ഏഴാം ദിവസം കാഹളം ഊതുന്ന പുരോഹിതന്മാരോടൊപ്പം ഏഴു പ്രാവശ്യം നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യണം. അവർ കാഹളം നീട്ടി ഊതുന്നതു കേൾക്കുമ്പോൾ ജനമെല്ലാം ഉച്ചത്തിൽ ആർപ്പിടണം. അപ്പോൾ പട്ടണമതിൽ തകർന്നുവീഴും; തുടർന്നു സൈന്യം പട്ടണത്തിൽ പ്രവേശിക്കണം.” നൂനിന്റെ പുത്രനായ യോശുവ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: “ഉടമ്പടിപ്പെട്ടകം എടുക്കുവിൻ; ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളങ്ങൾ കൈയിൽ ഏന്തി ഏഴു പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകത്തിനു മുമ്പിൽ നില്‌ക്കട്ടെ.” അതിനുശേഷം ജനത്തോടു പറഞ്ഞു: “മുന്നോട്ടു നീങ്ങുവിൻ; നിങ്ങൾ പട്ടണത്തെ പ്രദക്ഷിണം ചെയ്യുക; ആയുധധാരികൾ പെട്ടകത്തിനുമുമ്പേ നടക്കട്ടെ.” യോശുവ ജനത്തോടു കല്പിച്ചതുപോലെ കാഹളങ്ങൾ കൈയിൽ എടുത്തിരുന്ന ഏഴു പുരോഹിതന്മാർ അവിടുത്തെ പെട്ടകത്തിന്റെ മുമ്പിൽ കാഹളം ഊതിക്കൊണ്ടു നടന്നു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം അവർക്കു പിന്നാലെ ഉണ്ടായിരുന്നു. ആയുധധാരികളിൽ ചിലർ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിലും ശേഷമുള്ളവർ പെട്ടകത്തിനു പിമ്പിലും നടന്നു. ഈ സമയമെല്ലാം കാഹളധ്വനി മുഴങ്ങിക്കൊണ്ടിരുന്നു. യോശുവ ജനത്തോടു പറഞ്ഞു: “ആർപ്പിടുവാൻ ഞാൻ നിങ്ങളോടു കല്പിക്കുന്ന ദിവസംവരെ നിങ്ങൾ ആർപ്പിടുകയോ ഒച്ചയുണ്ടാക്കുകയോ ഒരു വാക്കെങ്കിലും ഉച്ചരിക്കുകയോ ചെയ്യരുത്.” യോശുവ കല്പിച്ചതുപോലെ സർവേശ്വരന്റെ പെട്ടകമെടുത്ത് അവർ ഒരു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു; അതിനുശേഷം അവർ പാളയത്തിൽ തിരിച്ചുവന്ന് അവിടെ രാത്രി കഴിച്ചു. യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകം എടുത്തു. ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് ഏഴു പുരോഹിതന്മാർ പെട്ടകത്തിനു മുമ്പേ നടന്നു. ആയുധധാരികളിൽ ചിലർ പെട്ടകത്തിനു മുമ്പിലും ശേഷമുള്ളവർ പിമ്പിലുമായി നടന്നു. അവർ മുമ്പോട്ടു നടക്കുമ്പോൾ കാഹളശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. രണ്ടാം ദിവസവും അവർ പട്ടണത്തെ പ്രദക്ഷിണം ചെയ്തതിനുശേഷം പാളയത്തിലേക്കു മടങ്ങി. ആറു ദിവസം അവർ ഇങ്ങനെ ചെയ്തു. ഏഴാം ദിവസവും പ്രഭാതത്തിൽതന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാൻ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു. ഏഴാം പ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ, “ആർപ്പു വിളിക്കുവിൻ, സർവേശ്വരൻ ഈ പട്ടണം നിങ്ങൾക്കു നല്‌കിയിരിക്കുന്നു” എന്നു യോശുവ ജനത്തോടു പറഞ്ഞു.

JOSUA 6 വായിക്കുക

JOSUA 6:1-16 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ JOSUA 6:1-16 സത്യവേദപുസ്തകം C.L. (BSI)

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.