JOSUA 21:1-19

JOSUA 21:1-19 MALCLBSI

ലേവ്യഗോത്രത്തിലെ കുടുംബത്തലവന്മാർ കനാൻദേശത്തുള്ള ശീലോവിൽ പുരോഹിതനായ എലെയാസാറിന്റെയും നൂനിന്റെ പുത്രനായ യോശുവയുടെയും ഇസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: “ഞങ്ങൾക്ക് പാർക്കാനുള്ള പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു വേണ്ട മേച്ചിൽസ്ഥലങ്ങളും തരാൻ സർവേശ്വരൻ മോശ മുഖേന കല്പിച്ചിട്ടുണ്ടല്ലോ.” സർവേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേൽജനം തങ്ങളുടെ അവകാശഭൂമിയിൽനിന്ന് ലേവ്യർക്ക് താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചിൽസ്ഥലങ്ങളും നല്‌കി. കെഹാത്യകുടുംബങ്ങൾക്ക് ആദ്യം നറുക്കു വീണു. അതനുസരിച്ച് അവരിൽ പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക് യെഹൂദാ, ശിമെയോൻ, ബെന്യാമീൻ എന്നീ ഗോത്രങ്ങളിൽനിന്ന് പതിമൂന്ന് പട്ടണങ്ങൾ ലഭിച്ചു. അവശേഷിച്ച കെഹാത്യർക്ക് നറുക്കു വീണതനുസരിച്ച് എഫ്രയീം, ദാൻ ഗോത്രങ്ങളിൽനിന്നും മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്നും പത്തു പട്ടണങ്ങൾ ലഭിച്ചു. ഗേർശോന്യകുടുംബങ്ങൾക്കു നറുക്കു വീണതനുസരിച്ച് ഇസ്സാഖാർ, ആശേർ, നഫ്താലിഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്നും പതിമൂന്നു പട്ടണങ്ങൾ ലഭിച്ചു. മെരാരികുടുംബങ്ങൾക്കു രൂബേൻ, ഗാദ്, സെബൂലൂൻഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു. സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ, നറുക്കു വീണതനുസരിച്ച് ഈ പട്ടണങ്ങളും അവയോടു ചേർന്നുള്ള പുല്പുറങ്ങളും ഇസ്രായേൽജനം ലേവ്യർക്കു കൊടുത്തു. യെഹൂദാ, ശിമെയോൻ ഗോത്രങ്ങളിൽനിന്നു ലേവിഗോത്രത്തിൽ കെഹാത്യനായ അഹരോന്റെ പിൻതലമുറക്കാർക്കു ലഭിച്ച പട്ടണങ്ങൾ താഴെ പറയുന്നവയാണ്. അവർക്കായിരുന്നു ആദ്യം നറുക്കു വീണത്. അങ്ങനെ യെഹൂദാ മലനാട്ടിൽ അനാക്കിന്റെ പിതാവായ അർബ്ബയുടെ പട്ടണമായ കിര്യത്ത്-അർബ എന്നു പേരുള്ള ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു ലഭിച്ചു. എന്നാൽ പട്ടണത്തോടു ചേർന്നുള്ള വയലുകളും ഗ്രാമങ്ങളും യെഫൂന്നെയുടെ പുത്രനായ കാലേബിനാണ് അവകാശമായി ലഭിച്ചത്. പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അഭയനഗരമായ ഹെബ്രോനും, ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹോലോൻ, ദെബീർ, അയീൻ, യൂത്താ, ബേത്ത്- ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും കൂടി കൊടുത്തു. അങ്ങനെ യെഹൂദാ ശിമെയോൻഗോത്രങ്ങളിൽനിന്ന് ഒമ്പതു പട്ടണങ്ങളാണ് അവർക്കു കൊടുത്തത്; ബെന്യാമീൻഗോത്രത്തിൽനിന്നു ഗിബെയോൻ, ഗേബ, അനാഥോത്ത്, അല്മോൻ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും അവർക്കു കൊടുത്തു. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർക്കു ലഭിച്ചത് ആകെ പതിമൂന്നു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളുമായിരുന്നു.

JOSUA 21 വായിക്കുക