JOBA 42:10-17

JOBA 42:10-17 MALCLBSI

ഇയ്യോബ് തന്റെ സ്നേഹിതർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ സർവേശ്വരൻ അയാൾക്കു സമ്പൽസമൃദ്ധി വീണ്ടും നല്‌കി; അതു മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി ആയിരുന്നു. ഇയ്യോബിന്റെ എല്ലാ സഹോദരീസഹോദരന്മാരും മുമ്പുണ്ടായിരുന്ന എല്ലാ മിത്രങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. സർവേശ്വരൻ ഇയ്യോബിനു വരുത്തിയ അനർഥങ്ങളെക്കുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. ഓരോരുത്തനും ഇയ്യോബിന് ഓരോ പൊൻനാണയവും പൊൻമോതിരവും സമ്മാനിച്ചു. ഇങ്ങനെ സർവേശ്വരൻ ഇയ്യോബിന്റെ ജീവിതസായാഹ്നം മുമ്പിലത്തേതിനെക്കാൾ അനുഗൃഹീതമാക്കി. അദ്ദേഹം പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും ആയിരം ജോടി കാളകളും ആയിരം പെൺകഴുതകളും സമ്പാദിച്ചു. ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു. മൂത്തമകൾക്ക് യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തെ മകൾക്കു കേരെൻ ഹപ്പൂക്ക് എന്നും പേരിട്ടു. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായി മറ്റാരും ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. അവർക്കു സഹോദരന്മാരോടൊപ്പം പിതൃസ്വത്ത് നല്‌കി. പിന്നീട് ഇയ്യോബ് നൂറ്റിനാല്പതു വർഷം ജീവിച്ചു. അദ്ദേഹം മക്കളും മക്കളുടെ മക്കളുമായി നാലാം തലമുറവരെയുമുള്ള സന്തതികളെ കണ്ടു. അങ്ങനെ ഇയ്യോബ് വയോവൃദ്ധനായി മരിച്ചു.

JOBA 42 വായിക്കുക