JEREMIA 29:1-23
JEREMIA 29:1-23 MALCLBSI
നെബുഖദ്നേസർ യെരൂശലേമിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയ ജനപ്രമുഖന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ജനങ്ങൾക്കും യെരൂശലേമിൽനിന്നു യിരെമ്യാപ്രവാചകൻ അയച്ചു കൊടുത്ത കത്ത്: യെഹോയാഖീൻ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാർ, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാർ, കരകൗശലോഹപ്പണിക്കാർ എന്നിവർ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്. യെഹൂദാരാജാവായ സിദെക്കീയ ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെ അടുക്കലേക്ക് അയച്ച ശാഫാന്റെ പുത്രൻ എലാസാ, ഹില്‌ക്കീയായുടെ പുത്രൻ ഗെമര്യാ എന്നിവർ വഴി കത്ത് ബാബിലോണിലേക്കു കൊടുത്തയച്ചു. കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ യെരൂശലേമിൽനിന്നു ബാബിലോണിലേക്ക് അയച്ച പ്രവാസികളോട് അരുളിച്ചെയ്യുന്നു. നിങ്ങൾ വീടുകൾ നിർമിച്ച് അവയിൽ പാർക്കുവിൻ, തോട്ടങ്ങളുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുവിൻ. വിവാഹം കഴിച്ചു പുത്രീപുത്രന്മാർക്കു ജന്മം നല്‌കുവിൻ; പുത്രന്മാർക്കു ഭാര്യമാരെ സ്വീകരിക്കയും പുത്രിമാരെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുവിൻ, അവർക്കും പുത്രീപുത്രന്മാരുണ്ടായി നിങ്ങൾ പെരുകട്ടെ; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്. പ്രവാസികളായി ഞാൻ നിങ്ങളെ അയച്ചിരിക്കുന്ന ദേശത്തിന്റെ ക്ഷേമം അന്വേഷിക്കുവിൻ; അതിനുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുവിൻ; നിങ്ങളുടെ ക്ഷേമം അതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്; അവരുടെ സ്വപ്നങ്ങളെ നിങ്ങൾ ശ്രദ്ധിക്കരുത്; എന്റെ നാമത്തിൽ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്; ഞാൻ അവരെ അയച്ചിട്ടില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: ബാബിലോൺ രാജ്യത്തിന് എഴുപതു വർഷം തികയുമ്പോൾ ഞാൻ നിങ്ങളെ സന്ദർശിക്കും. ഈ സ്ഥലത്തേക്ക് നിങ്ങളെ മടക്കിക്കൊണ്ടു വരികയും അങ്ങനെ നിങ്ങളോടു ചെയ്തിരുന്ന വാഗ്ദാനം നിറവേറ്റുകയും ചെയ്യും. നിങ്ങൾക്കുവേണ്ടി ഞാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങൾക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. അപ്പോൾ നിങ്ങൾ എന്നെ വിളിച്ചു പ്രാർഥിക്കും; ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കും. നിങ്ങൾ എന്നെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും; നിങ്ങൾ എന്നെ പൂർണഹൃദയത്തോടുകൂടി അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കാണും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾക്കു ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും; നിങ്ങളെ ഓടിച്ച എല്ലാ സ്ഥലങ്ങളിൽനിന്നും എല്ലാ ജനതകളിൽനിന്നും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഏതു സ്ഥലത്തുനിന്നു നിങ്ങളെ പ്രവാസികളായി അയച്ചുവോ അവിടേക്കു ഞാൻ നിങ്ങളെ മടക്കിവരുത്തും. “സർവേശ്വരൻ ഞങ്ങൾക്കുവേണ്ടി ബാബിലോണിൽ പ്രവാചകന്മാരെ ഉയർത്തിയിരിക്കുന്നു” എന്നു നിങ്ങൾ പറയുന്നുവല്ലോ. ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും നിങ്ങളോടുകൂടി പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സ്വജനത്തെക്കുറിച്ചും സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഇതാ, ഞാൻ വാളും ക്ഷാമവും മഹാമാരിയും അയയ്‍ക്കുന്നു; ഞാൻ അവരെ തിന്നാൻ കൊളളാത്തവിധം ചീത്തയായിരിക്കുന്ന അത്തിപ്പഴത്തിനു തുല്യമാക്കും- സർവേശ്വരനാണ് ഇതരുളിച്ചെയ്യുന്നത്. വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു ഞാൻ അവരെ വേട്ടയാടും. ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഭയഹേതു ആയിത്തീരും; ഞാൻ ചിതറിച്ച സ്ഥലങ്ങളിലെല്ലാം അവർ ശാപവും ഭീതിയും പരിഹാസവിഷയവും അവജ്ഞാപാത്രവുമായിത്തീരും. കാരണം എന്റെ ദാസന്മാരായ പ്രവാചകരിലൂടെ തുടർച്ചയായി ഞാൻ അയച്ചുകൊടുത്ത എന്റെ വചനം അവർ ശ്രദ്ധിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. യെരൂശലേമിൽനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളായ നിങ്ങൾ എല്ലാവരും സർവേശ്വരന്റെ വാക്കു കേൾക്കുവിൻ. കോലായായുടെ പുത്രൻ ആഹാബും മയസെയായുടെ പുത്രൻ സിദെക്കീയായും എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. അവരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെ കൈയിൽ ഞാൻ അവരെ ഏല്പിക്കും; നിങ്ങളുടെ കൺമുമ്പിൽ വച്ച് അയാൾ അവരെ വധിക്കും. ‘ബാബിലോൺരാജാവ് തീയിൽ ഇട്ടു ചുട്ട സിദെക്കീയായെയും ആഹാബിനെയും പോലെ സർവേശ്വരൻ നിങ്ങളെ ആക്കട്ടെ’ എന്നൊരു ശാപവാക്യം യെഹൂദായിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പോയവരുടെ ഇടയിൽ പ്രചാരത്തിൽ വരും. അയൽക്കാരുടെ ഭാര്യമാരുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും ഞാൻ കല്പിക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും ചെയ്ത് അവർ ഇസ്രായേലിൽ തിന്മ പ്രവർത്തിച്ചുവല്ലോ; ഞാൻ അത് അറിയുന്നു; ഞാൻ തന്നെയാണ് അതിനു സാക്ഷി എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

