ISAIA 56:3-8

ISAIA 56:3-8 MALCLBSI

“സർവേശ്വരൻ തീർച്ചയായും അവിടുത്തെ ജനത്തിൽനിന്ന് എന്നെ വേർതിരിക്കും” എന്ന് സർവേശ്വരനോടു ചേർന്നിട്ടുള്ള പരദേശിയും “കാണുക, ഞാൻ ഒരു ഉണക്കമരമാണെന്ന്” ഷണ്ഡനും പറയാതിരിക്കട്ടെ. കാരണം, സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ശബത്തുകൾ പാലിക്കുകയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുകയും എന്റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്ന ഷണ്ഡന്മാർക്ക് ഞാൻ എന്റെ ആലയത്തിലും എന്റെ മതിലുകൾക്കുള്ളിലും എന്റെ പുത്രീപുത്രന്മാരെക്കാൾ ശ്രേഷ്ഠമായൊരു സ്മാരകവും നാമവും നല്‌കും. വിച്ഛേദിക്കപ്പെടാത്തതും എന്നും നിലനില്‌ക്കുന്നതുമായ ഒരു നാമവും ഞാൻ അവർക്കു നല്‌കും. സർവേശ്വരനെ സേവിച്ച്, അവിടുത്തെ നാമത്തെ സ്നേഹിച്ച്, അവിടുത്തെ ദാസരായിരിക്കാൻ അവിടുത്തോടു ചേർന്നുനില്‌ക്കുന്ന പരദേശികളേ, ശബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്നവരെ ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവന്ന് എന്റെ പ്രാർഥനാലയത്തിൽ അവർക്കും സന്തോഷം നല്‌കും. എന്റെ യാഗപീഠത്തിൽ അവരുടെ ദഹനയാഗങ്ങളും യാഗങ്ങളും സ്വീകരിക്കും. എന്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും. ഇസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിവരുത്തുന്ന സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു: “ഇപ്പോൾ കൂടിവന്നിരിക്കുന്നവരെ കൂടാതെ മറ്റുള്ളവരെയും ഞാൻ കൂട്ടിവരുത്തും.”

ISAIA 56 വായിക്കുക