ISAIA 52:1-12

ISAIA 52:1-12 MALCLBSI

സീയോനേ, ഉണരുക, ഉണരുക; ശക്തി സംഭരിക്കുക. വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ മനോഹരവസ്ത്രം ധരിച്ചുകൊള്ളുക. പരിച്ഛേദനം നടത്താത്തവരും അശുദ്ധരും ഇനി നിന്നിൽ പ്രവേശിക്കുകയില്ലല്ലോ. ബദ്ധനസ്ഥയായ യെരൂശലേമേ, പൊടി കുടഞ്ഞുകളഞ്ഞ് എഴുന്നേല്‌ക്കുക. ബദ്ധയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ബന്ധനം അഴിച്ചുമാറ്റുക. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വില വാങ്ങാതെയാണു നിങ്ങൾ വിൽക്കപ്പെട്ടത്. ഇപ്പോൾ വില കൂടാതെതന്നെ നിങ്ങളെ വീണ്ടെടുക്കും.” ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എന്റെ ജനം മുമ്പ് ഈജിപ്തിലേക്കു പ്രവാസത്തിനു പോയി. പിന്നീട് അസ്സീറിയാക്കാർ അകാരണമായി അവരെ പീഡിപ്പിച്ചു; അവിടുന്നു ചോദിക്കുന്നു: “എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടു പോകുന്നതു കാണുമ്പോൾ ഞാൻ എന്തു ചെയ്യണം? അധിപതിമാർ അവരെ പരിഹസിക്കുന്നു. എന്റെ നാമം നിരന്തരം ദുഷിക്കപ്പെടുന്നു. എന്റെ ജനം എന്റെ നാമം അറിയും. ഞാനാണ് ഇതു പറയുന്നതെന്ന് അവർ അന്ന് അറിയും. ഇതാ, ഞാനിവിടെയുണ്ട്.” സമാധാനത്തിന്റെ സദ്‍വാർത്തയുമായി വരുന്ന സന്ദേശവാഹകന്റെ പാദങ്ങൾ പർവതമുകളിൽ എത്ര മനോഹരം! അയാൾ നന്മയും ശാന്തിയും രക്ഷയും വിളംബരം ചെയ്യുന്നു. “നിന്റെ ദൈവം വാഴുന്നു” എന്നു സീയോനോടു പറയുന്നു. നിന്റെ കാവല്‌ക്കാർ ഒത്തുചേർന്ന് ഉറക്കെ ആനന്ദഗീതം ആലപിക്കുന്നു. സർവേശ്വരൻ സീയോനിലേക്കു മടങ്ങി വരുന്നത് അവർ നേരിട്ടു കാണുന്നു. യെരൂശലേമിന്റെ ശൂന്യസ്ഥലങ്ങളേ, ആർത്തുഘോഷിക്കുവിൻ. സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. യെരൂശലേമിനെ അവിടുന്നു മോചിപ്പിച്ചിരിക്കുന്നു. അവിടുന്നു തന്റെ വിശുദ്ധകരം എല്ലാ ജനതകൾക്കും പ്രത്യക്ഷമാക്കിയിരിക്കുന്നു. നമ്മുടെ ദൈവത്തിൽ നിന്നുള്ള രക്ഷ സർവലോകവും ദർശിക്കും. പോകുവിൻ, പോകുവിൻ, ബാബിലോണിൽനിന്നു പോകുവിൻ. അശുദ്ധമായതൊന്നും സ്പർശിക്കരുത്. സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങൾ വഹിക്കുന്നവരേ, നിങ്ങൾ ബാബിലോണിൽനിന്നു പുറത്തു പോകുവിൻ. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നിങ്ങൾ തിടുക്കം കാട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ. സർവേശ്വരൻ നിങ്ങളുടെ മുമ്പിൽ നടക്കും. ഇസ്രായേലിന്റെ ദൈവം നിങ്ങളുടെ പിമ്പിൽ നിങ്ങൾക്കു കാവല്‌ക്കാരനായിരിക്കും.

ISAIA 52 വായിക്കുക