ISAIA 40:21-28

ISAIA 40:21-28 MALCLBSI

നിങ്ങൾ അറിഞ്ഞിട്ടില്ലേ, കേട്ടിട്ടില്ലേ? ആദിമുതൽ തന്നെ നിങ്ങളോടു പറഞ്ഞിട്ടുള്ളതല്ലേ? സർവേശ്വരനാണു ഭൂമണ്ഡലത്തിനു മീതെ ഇരുന്നരുളുന്നത്. ഭൂവാസികൾ വെട്ടുക്കിളികളെപ്പോലെ മാത്രമാകുന്നു. ദൈവം ആകാശത്തെ തിരശ്ശീലപോലെ വിരിക്കുകയും കൂടാരംപോലെ നിവർത്തുകയും ചെയ്യുന്നു. അവിടുന്നു ഭൂമിയിലെ പ്രഭുക്കന്മാരെ ഇല്ലാതാക്കുകയും ഭരണാധിപന്മാരെ ശൂന്യതയിലേക്കു നയിക്കുകയും ചെയ്യുന്നു. വിതയോ നടീലോ കഴിഞ്ഞു വേരു പിടിക്കുന്നതിനു മുമ്പ് അവിടുത്തെ നിശ്വാസത്താൽ അവ വാടിക്കരിയുന്നു. കൊടുങ്കാറ്റ് അവയെ വയ്‍ക്കോൽപോലെ പറത്തിക്കളയുന്നു. എങ്കിൽ നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തുന്നു? ഞാൻ ആർക്കു സദൃശനാണ്, എന്നു പരിശുദ്ധനായവൻ ചോദിക്കുന്നു. നിങ്ങൾ ഉയരത്തിലേക്കു നോക്കുവിൻ; ആരാണ് ഇവയെല്ലാം സൃഷ്‍ടിച്ചത്? ഒരു സൈന്യത്തെപ്പോലെ നയിക്കത്തക്കവിധം അവ എത്രയുണ്ടെന്ന് അറിഞ്ഞു സംഖ്യാക്രമമനുസരിച്ച് അവയെ പേരുവിളിച്ചു പുറത്തു കൊണ്ടുവരുന്നവൻ തന്നെ. അവിടുത്തെ ശക്തിപ്രഭാവവും അധികാരസ്ഥിരതയുംകൊണ്ട് അവയിലൊന്നുപോലും നഷ്ടപ്പെടുന്നില്ല. എന്റെ വഴി സർവേശ്വരനിൽനിന്നു മറഞ്ഞിരിക്കുന്നു എന്നും എന്റെ അവകാശം അവിടുന്നു അവഗണിച്ചിരിക്കുന്നുവെന്നും യാക്കോബേ, നീ പറയുന്നതെന്ത്? ഇസ്രായേലേ നീ ആവലാതിപ്പെടുന്നതെന്ത്? ഭൂമിയുടെ അറുതികളെ നിർമിച്ച സർവേശ്വരൻ നിത്യനായ ദൈവമാകുന്നു എന്നു നീ കേട്ടിട്ടില്ലേ? നിനക്കറിഞ്ഞുകൂടേ? അവിടുന്നു ക്ഷീണിക്കയോ തളരുകയോ ചെയ്യുന്നില്ല. അവിടുത്തെ മനോഗതം ആർക്കാണറിയാവുന്നത്?

ISAIA 40 വായിക്കുക