GENESIS 3:9-20

GENESIS 3:9-20 MALCLBSI

എന്നാൽ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ” എന്നു ചോദിച്ചു. “അവിടുത്തെ ശബ്ദം ഞാൻ തോട്ടത്തിൽ കേട്ടു. നഗ്നനായതുകൊണ്ടു ഭയപ്പെട്ടു ഒളിച്ചു” എന്ന് അവൻ പറഞ്ഞു. “നീ നഗ്നനെന്നു നിന്നോട് ആരു പറഞ്ഞു? തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷത്തിന്റെ ഫലം നീ തിന്നുവോ?” മനുഷ്യൻ പറഞ്ഞു: “അവിടുന്ന് എനിക്കു തുണയായി നല്‌കിയ സ്‍ത്രീ ആ വൃക്ഷത്തിന്റെ ഫലം എനിക്കു തന്നു; ഞാൻ അതു ഭക്ഷിച്ചു.” സർവേശ്വരനായ ദൈവം സ്‍ത്രീയോട്: “നീ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു” എന്നു ചോദിച്ചപ്പോൾ “സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ ഭക്ഷിച്ചുപോയി” എന്ന് അവൾ പറഞ്ഞു. ദൈവം സർപ്പത്തോട് അരുളിച്ചെയ്തു: “നീ ഇങ്ങനെ ചെയ്തതുകൊണ്ട് ജീവജാലങ്ങളിൽ നീ ശപിക്കപ്പെട്ടവനായിരിക്കും. ഉരസ്സുകൊണ്ട് നീ ഇഴയും; ഭൂമിയിലെ പൊടിയായിരിക്കും എക്കാലവും നിനക്കു ഭക്ഷണം. നീയും സ്‍ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത വരുത്തും. അവളുടെ സന്തതി നിന്റെ തല തകർക്കും; നിന്റെ സന്തതി അവന്റെ കുതികാലിൽ കടിക്കും.” ദൈവം സ്‍ത്രീയോട് അരുളിച്ചെയ്തു: “നിന്റെ ഗർഭാരിഷ്ടത ഞാൻ വർധിപ്പിക്കും; വേദനയോടെ നീ മക്കളെ പ്രസവിക്കും; എങ്കിലും നിന്റെ അഭിലാഷം ഭർത്താവിലായിരിക്കും; അവൻ നിന്നെ ഭരിക്കും.” ദൈവം മനുഷ്യനോടു പറഞ്ഞു: “ഭക്ഷിക്കരുതെന്നു ഞാൻ വിലക്കിയിരുന്ന ഫലം നീ നിന്റെ ഭാര്യയുടെ വാക്കു കേട്ട് ഭക്ഷിച്ചതുകൊണ്ട് നീ നിമിത്തം ഭൂമി ശാപഗ്രസ്തയാകും. അഹോവൃത്തി കഴിക്കാൻ നിനക്ക് ജീവിതകാലം മുഴുവൻ അത്യധ്വാനം ചെയ്യേണ്ടിവരും. ഭൂമിയിൽ മുള്ളും കളയും നീ മൂലം മുളയ്‍ക്കും. നീ ഭൂമിയിലെ സസ്യങ്ങൾ ഭക്ഷിക്കും. മണ്ണിലേക്കു തിരികെ ചേരുംവരെ വിയർപ്പോടെ നീ ആഹാരം സമ്പാദിക്കേണ്ടിവരും. മണ്ണിൽനിന്നു നീ സൃഷ്‍ടിക്കപ്പെട്ടു; നീ മണ്ണിലേക്കുതന്നെ മടങ്ങും.” മനുഷ്യൻ സ്‍ത്രീയെ ഹവ്വാ എന്നു വിളിച്ചു. അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണല്ലോ.

GENESIS 3 വായിക്കുക

GENESIS 3:9-20 - നുള്ള വീഡിയോ