EXODUS 18:7-27

EXODUS 18:7-27 MALCLBSI

മോശ പുറത്തുവന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് വണങ്ങി ചുംബിച്ചു; കുശലപ്രശ്നങ്ങൾക്കു ശേഷം അവർ കൂടാരത്തിനുള്ളിലേക്കു പോയി. സർവേശ്വരൻ ഇസ്രായേല്യർക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും ചെയ്ത പ്രവൃത്തികളും വഴിയിൽ വച്ചുണ്ടായ കഠിന പരീക്ഷകളും അവിടുന്ന് അവരെ വിടുവിച്ചതും മോശ ഭാര്യാപിതാവിനു വിവരിച്ചുകൊടുത്തു. ഈജിപ്തുകാരിൽനിന്ന് ഇസ്രായേൽജനങ്ങളെ മോചിപ്പിക്കാൻ സർവേശ്വരൻ ചെയ്ത നന്മകളെപ്പറ്റി കേട്ടപ്പോൾ യിത്രോ സന്തോഷിച്ചു; അദ്ദേഹം പറഞ്ഞു: “ഫറവോയുടെയും ഈജിപ്തുകാരുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ച സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ; സകല ദേവന്മാരെക്കാൾ അവിടുന്നു വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ഈജിപ്തുകാർ ഇസ്രായേല്യരോടു ധിക്കാരപൂർവം പെരുമാറിയപ്പോൾ അവിടുന്ന് അവരെ ഈജിപ്തുകാരുടെ കൈയിൽനിന്നു മോചിപ്പിച്ചുവല്ലോ.” മോശയുടെ ഭാര്യാപിതാവായ യിത്രോ ദൈവത്തിനു ഹോമയാഗവും മറ്റു യാഗങ്ങളും അർപ്പിച്ചു; അഹരോനും ഇസ്രായേല്യപ്രമുഖരും യിത്രോയോടൊപ്പം ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു. പിറ്റന്നാൾ ജനങ്ങളുടെ തർക്കങ്ങൾ കേട്ട് വിധിപറയാൻ മോശ ഇരുന്നു. പ്രഭാതംമുതൽ പ്രദോഷംവരെ ജനം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് ഭാര്യാപിതാവ് ചോദിച്ചു: “ജനത്തിനുവേണ്ടി നീ ഇങ്ങനെ ചെയ്യുന്നതെന്ത്? അന്തിയോളം ചുറ്റും നില്‌ക്കുന്ന ജനത്തിനു ന്യായപാലനം ചെയ്യാൻ നീ ഒരാൾ മതിയാകുമോ?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അറിയാൻ ജനം എന്നെ സമീപിക്കുന്നു. തർക്കങ്ങൾ ഉണ്ടാകുമ്പോഴും അവർ എന്റെ അടുത്തു വരുന്നു; ഞാൻ പരാതികൾക്കു തീർപ്പു കല്പിക്കുന്നു. കൂടാതെ ദൈവകല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കുകയും ചെയ്യുന്നു. യിത്രോ മോശയോടു പറഞ്ഞു: “നീ ചെയ്യുന്നതു ശരിയല്ല. നീയും നിന്നെ സമീപിക്കുന്ന ജനവും ക്ഷീണിച്ചുപോകും; ഒറ്റയ്‍ക്കു ചെയ്തുതീർക്കാൻ കഴിയാത്തവിധം ഭാരിച്ചതാണ് ഈ ജോലി. എന്റെ വാക്ക് ശ്രദ്ധിക്കുക; ഞാൻ ഒരു ഉപദേശം നല്‌കാം; ദൈവം നിന്റെ കൂടെ ഉണ്ടായിരിക്കട്ടെ; ദൈവസന്നിധിയിൽ ജനത്തിന്റെ പ്രശ്നങ്ങൾ കൊണ്ടുവരുന്ന അവരുടെ പ്രതിപുരുഷനായിരിക്കണം നീ. ദൈവത്തിന്റെ വിധികളും നിയമങ്ങളും നീ അവരെ പഠിപ്പിക്കണം; അവർ നടക്കേണ്ട വഴികളും ചെയ്യേണ്ട കാര്യങ്ങളും അവരെ മനസ്സിലാക്കണം. ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലി വാങ്ങാത്തവരും കഴിവുറ്റവരുമായ ആളുകളെ തിരഞ്ഞെടുത്ത് ആയിരവും നൂറും അമ്പതും പത്തും വീതമുള്ള ഗണങ്ങൾക്ക് അധിപതികളായി നിയമിക്കണം. എല്ലായ്പോഴും അവർ ജനങ്ങൾക്ക് ന്യായപാലനം ചെയ്യട്ടെ; വലിയ പ്രശ്നങ്ങളെല്ലാം അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയതൊക്കെയും അവർതന്നെ തീർക്കട്ടെ; ഇങ്ങനെ അവർ സഹായിക്കുമ്പോൾ നിന്റെ ഭാരം ലഘുവായിത്തീരും; ദൈവകല്പന എന്നു കരുതി നീ ഇങ്ങനെ ചെയ്താൽ നിനക്ക് ഇത് അനായാസമാകും; ഈ ജനത്തിന് സമാധാനത്തോടെ വീട്ടിലേക്കു പോകുകയും ചെയ്യാം.” യിത്രോയുടെ ഉപദേശം മോശ സ്വീകരിച്ചു; അദ്ദേഹം പറഞ്ഞതെല്ലാം നടപ്പാക്കി. ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവരെ ആയിരവും നൂറും അമ്പതും പത്തും പേർ വീതമുള്ള ഗണങ്ങൾക്ക് അധിപന്മാരായി നിയമിച്ചു. അവർ എല്ലായ്പോഴും ജനങ്ങൾക്കു ന്യായപാലനം ചെയ്തു. പ്രയാസമുള്ള പ്രശ്നങ്ങൾ മോശയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ പ്രശ്നങ്ങൾ അവർതന്നെ തീരുമാനിക്കും. പിന്നീട് മോശ ഭാര്യാപിതാവിനെ യാത്രയാക്കി; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി.

EXODUS 18 വായിക്കുക

EXODUS 18:7-27 - നുള്ള വീഡിയോ