സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഒരു ബാധകൂടി ഞാൻ ഫറവോയുടെയും ഈജിപ്തുകാരുടെയുംമേൽ അയയ്‍ക്കും; അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്‍ക്കും. അപ്പോൾ ഒരാൾപോലും ശേഷിക്കാതെ നിങ്ങളെ ഒന്നടങ്കം അവൻ ഓടിക്കും. നിങ്ങൾ ഓരോരുത്തരും സ്‍ത്രീയും പുരുഷനും തന്റെ അയൽക്കാരോടു സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ആഭരണങ്ങൾ ചോദിച്ചുവാങ്ങണമെന്നു ജനത്തോടു പറയണം. ഈജിപ്തുകാർക്ക് ഇസ്രായേല്യരോട് അനുഭാവം തോന്നാൻ സർവേശ്വരൻ ഇടയാക്കി. ഫറവോയുടെ ഉദ്യോഗസ്ഥന്മാരുടെയും ജനങ്ങളുടെയും ദൃഷ്‍ടിയിൽ മോശ ഈജിപ്തിലെ ഒരു മഹാനേതാവായി ഉയർന്നു. മോശ പറഞ്ഞു: “ഇത് സർവേശ്വരന്റെ വചനം. അർധരാത്രിയാകുമ്പോൾ ഞാൻ ഈജിപ്തിലൂടെ കടന്നുപോകും. അപ്പോൾ ഈജിപ്തിലെ ആദ്യജാതന്മാർ മരിക്കും. സിംഹാസനത്തിലിരിക്കുന്ന ഫറവോയുടെമുതൽ തിരികല്ലിൽ ധാന്യം പൊടിക്കുന്ന വേലക്കാരിയുടെവരെ ആദ്യജാതന്മാർ മരിക്കും. കന്നുകാലികളുടെ കടിഞ്ഞൂലുകളും ചത്തൊടുങ്ങും. ഈജിപ്തിൽ എല്ലായിടത്തുനിന്നും നിലവിളി ഉയരും. അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. എന്നാൽ ഇസ്രായേൽജനങ്ങളുടെയോ അവരുടെ മൃഗങ്ങളുടെയോ നേർക്ക് ഒരു നായ് പോലും ശബ്ദിക്കുകയില്ല. അങ്ങനെ ഈജിപ്തുകാർക്കും ഇസ്രായേൽജനങ്ങൾക്കും ഇടയിൽ സർവേശ്വരൻ ഭേദം കല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും. അങ്ങയുടെ ഭൃത്യന്മാർ വന്ന് എന്നെ വണങ്ങിയിട്ട് ‘നീയും നിന്റെ ജനവും പൊയ്‍ക്കൊൾക’ എന്നു പറയും. അപ്പോൾ ഞാൻ പുറപ്പെടും.” പിന്നെ മോശ ഉഗ്രകോപത്തോടെ രാജസന്നിധിവിട്ട് ഇറങ്ങിപ്പോയി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “കൂടുതൽ അടയാളങ്ങൾ ഞാൻ ഈജിപ്തിൽ ചെയ്യുന്നതിനുവേണ്ടി ഫറവോ നിന്റെ വാക്ക് ഇനിയും അവഗണിക്കും. ഈ അടയാളങ്ങളെല്ലാം മോശയും അഹരോനും ഫറവോയുടെ മുമ്പാകെ ചെയ്തു; എന്നാൽ സർവേശ്വരൻ ഫറവോയെ കഠിനഹൃദയനാക്കിയതുകൊണ്ട് ഇസ്രായേൽജനത്തെ അയാൾ തന്റെ ദേശത്തുനിന്നു വിട്ടയച്ചില്ല.
EXODUS 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 11:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ