ESTHERI 6:1-9

ESTHERI 6:1-9 MALCLBSI

അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങൾ രേഖപ്പെടുത്തിയിരുന്ന പുസ്‍തകം കൊണ്ടുവരാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു. കൊട്ടാരത്തിലെ സേവകരും രാജാവിന്റെ ഷണ്ഡന്മാരുമായ ബിഗ്ധാനാ, തേരെശ് എന്നിവർ അഹശ്വേരോശ്‍രാജാവിനെ വധിക്കാൻ ശ്രമിച്ചതും അതിനെപ്പറ്റി മൊർദ്ദെഖായി അറിവു നല്‌കിയതും അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു. “ഇതിന് എന്തു ബഹുമതിയും പദവിയും മൊർദ്ദെഖായിക്കു നല്‌കി” എന്നു രാജാവ് ചോദിച്ചപ്പോൾ “ഒന്നും നല്‌കിയിട്ടില്ല” എന്നു രാജഭൃത്യന്മാർ മറുപടി നല്‌കി. “അങ്കണത്തിൽ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. മൊർദ്ദെഖായിക്കുവേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അയാളെ തൂക്കിക്കൊല്ലുന്നതിനു രാജാവിനോട് അനുവാദം വാങ്ങിക്കാൻ ഹാമാൻ അവിടെ അപ്പോൾ എത്തിയിരുന്നതേയുള്ളൂ. ഭൃത്യന്മാർ രാജാവിനോട്: “ഹാമാൻ അങ്കണത്തിൽ നില്‌ക്കുന്നു” എന്നു പറഞ്ഞു. “അവൻ അകത്തു വരട്ടെ” എന്നു രാജാവു കല്പിച്ചു. അകത്തു പ്രവേശിച്ച ഹാമാനോട് രാജാവു ചോദിച്ചു: “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന ഒരാളിന് എന്താണു ചെയ്തുകൊടുക്കേണ്ടത്?” ഹാമാൻ ചിന്തിച്ചു: “എന്നെയല്ലാതെ ആരെയാണു രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുക.” ഹാമാൻ രാജാവിനോടു പറഞ്ഞു: രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്നവനുവേണ്ടി രാജാവ് അണിയുന്ന വസ്ത്രം കൊണ്ടുവരണം. രാജാവു സഞ്ചരിക്കുന്നതും തലയിൽ രാജകീയമകുടം ചൂടിയതുമായ കുതിരയും വേണം. വസ്ത്രങ്ങൾ, കുതിര എന്നിവയെ രാജാവിന്റെ ശ്രേഷ്ഠന്മാരിൽ പ്രമുഖനായ ഒരാളെ ഏല്പിക്കണം; അയാൾ രാജാവിന്റെ ബഹുമാനപാത്രമായ ആളിനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണത്തിലൂടെ കൊണ്ടു പോകണം; “താൻ ബഹുമാനിക്കാൻ ഇച്ഛിക്കുന്ന ആളിനെ രാജാവ് ഇങ്ങനെ ആദരിക്കും എന്നു വിളിച്ചുപറയുകയും വേണം.”

ESTHERI 6 വായിക്കുക