EFESI 5:5-18

EFESI 5:5-18 MALCLBSI

അധർമിക്കും അയോഗ്യമായി ജീവിക്കുന്നവനും അത്യാഗ്രഹിക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒരു പങ്കുമുണ്ടായിരിക്കുകയില്ലെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. വിഗ്രഹാരാധനയുടെ മറ്റൊരു രൂപമാണല്ലോ അത്യാഗ്രഹം. വ്യർഥവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേൽ ദൈവത്തിന്റെ കോപം വന്നുചേരുന്നത്. അതിനാൽ അങ്ങനെയുള്ളവരുമായി യാതൊരു സമ്പർക്കവും പാടില്ല. ഒരിക്കൽ നിങ്ങൾ ഇരുട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കർത്താവിന്റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങൾ ജീവിക്കണം. എന്തെന്നാൽ പ്രകാശത്തിന്റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും. കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. അന്ധകാരത്തിന്റെ നിഷ്ഫലപ്രവൃത്തികളിൽ നിങ്ങൾ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്. വാസ്തവത്തിൽ അവർ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ. എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോൾ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു. അതുകൊണ്ടാണ്, ഉറങ്ങുന്നവരേ ഉണരുക; മരണത്തിൽനിന്ന് എഴുന്നേല്‌ക്കുക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും എന്നു പറയുന്നത്. അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങൾ ജീവിക്കുക. നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാൽ ഇത് ദുഷ്കാലമാണ്. നിങ്ങൾ ബുദ്ധിശൂന്യരാകാതെ നിങ്ങൾ ചെയ്യണമെന്നു കർത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക. വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്.

EFESI 5 വായിക്കുക