TIRHKOHTE 8:5-14

TIRHKOHTE 8:5-14 MALCLBSI

ഫീലിപ്പോസ് ശമര്യയിലെ ഒരു നഗരത്തിൽ ചെന്ന് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. ഫീലിപ്പോസിന്റെ പ്രസംഗം കേൾക്കുകയും അദ്ദേഹം ചെയ്ത അദ്ഭുതങ്ങൾ കാണുകയും ചെയ്തപ്പോൾ ബഹുജനങ്ങൾ ഏകമനസ്സോടെ അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചു. അശുദ്ധാത്മാക്കൾ ബാധിച്ചവരിൽനിന്ന് അവ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ഒഴിഞ്ഞുപോയി; പക്ഷവാതരോഗികളും മുടന്തരുമായ അനേകമാളുകൾ സുഖം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ അത്യധികമായ ആനന്ദമുണ്ടായി. അവിടെ ശിമോൻ എന്നു പേരുള്ള ഒരു മന്ത്രവാദിയുണ്ടായിരുന്നു. താൻ മഹാനാണെന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് മാന്ത്രികവിദ്യകളാൽ അയാൾ ശമര്യയിലെ ജനത്തെ അദ്ഭുതപ്പെടുത്തിവന്നു. ‘മഹതി’ എന്ന ദിവ്യശക്തിയാണ് ഈ മനുഷ്യനിൽ വ്യാപരിക്കുന്നതെന്ന് വലിയവരും ചെറിയവരും എന്ന ഭേദമന്യേ ആ പട്ടണത്തിലുള്ള എല്ലാവരും പറഞ്ഞു. തന്റെ ക്ഷുദ്രപ്രയോഗംകൊണ്ട് ദീർഘകാലമായി അയാൾ അവരെ അമ്പരപ്പിച്ചിരുന്നതിനാൽ അയാൾ പറയുന്നത് അവർ സ്വീകരിച്ചുപോന്നു. എങ്കിലും ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയുംകുറിച്ച് ഫീലിപ്പോസ് പ്രസംഗിച്ച സുവിശേഷം വിശ്വസിച്ച പുരുഷന്മാരും സ്‍ത്രീകളും സ്നാപനം സ്വീകരിച്ചു. ശിമോൻപോലും വിശ്വസിച്ചു; അയാൾ സ്നാപനം സ്വീകരിച്ചശേഷം ഫീലിപ്പോസിനോടു ചേർന്നുനിന്നു. അവിടെ നടന്ന വലിയ അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട് ശിമോൻ ആശ്ചര്യഭരിതനായി. ശമര്യയിലെ ജനങ്ങൾ ദൈവവചനം കൈക്കൊണ്ടു എന്ന് യെരൂശലേമിലുള്ള അപ്പോസ്തോലന്മാർ കേട്ട് അവർ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുക്കലേക്കയച്ചു.

TIRHKOHTE 8 വായിക്കുക