TIRHKOHTE 23:1-10

TIRHKOHTE 23:1-10 MALCLBSI

സന്നദ്രിംസംഘാംഗങ്ങളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഇന്നുവരെ ദൈവസന്നിധിയിൽ ഉത്തമമനസ്സാക്ഷിയോടെയത്രെ ജീവിച്ചിട്ടുള്ളത്.” ഉടനെ മഹാപുരോഹിതനായ അനന്യാസ് സമീപത്തു നിന്നവരോട്, അദ്ദേഹത്തിന്റെ കരണത്തടിക്കുവാൻ ആജ്ഞാപിച്ചു. പൗലൊസ് മഹാപുരോഹിതനോട് ‘വെള്ളപൂശിയ ചുവരേ! നിങ്ങളെ ദൈവം അടിക്കും. നിങ്ങൾ നിയമം അനുസരിച്ച് എന്നെ വിധിക്കുവാനല്ലേ ഇരിക്കുന്നത്; എന്നിട്ടും നിയമത്തിനു വിരുദ്ധമായി എന്നെ അടിക്കുവാൻ ആജ്ഞാപിക്കുന്നുവോ?’ അപ്പോൾ അടുത്തു നിന്നവർ “താങ്കൾ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നുവോ?” എന്നു ചോദിച്ചു. പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, അദ്ദേഹം മഹാപുരോഹിതനാണെന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” അവിടെ കൂടിയിരുന്നവരിൽ ഒരു വിഭാഗം സാദൂക്യരും മറുഭാഗം പരീശന്മാരുമാണെന്നു മനസ്സിലാക്കിയപ്പോൾ, പൗലൊസ് സന്നദ്രിംസംഘത്തോട് ഇപ്രകാരം ഉച്ചത്തിൽ പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശകുലത്തിൽ ജനിച്ചവനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള പ്രത്യാശ നിമിത്തമത്രേ ഞാൻ വിസ്തരിക്കപ്പെടുന്നത്.” അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സാദൂക്യരും തമ്മിൽ കലഹമുണ്ടായി. അങ്ങനെ അവിടെ കൂടിയിരുന്നവർ രണ്ടു കക്ഷികളായി പിളർന്നു. പുനരുത്ഥാനമോ, മാലാഖയോ, ആത്മാവോ ഒന്നുമില്ലെന്നു പറയുന്നവരാണു സാദൂക്യർ. പരീശന്മാരാകട്ടെ, ഇവയെല്ലാം ഉണ്ടെന്നു വിശ്വസിക്കുന്നു. അങ്ങനെ അവിടെ ഒരു വലിയ ബഹളമുണ്ടായി. പരീശപക്ഷത്തുള്ള മതപണ്ഡിതന്മാരിൽ ചിലർ, “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ മാലാഖയോ ഇയാളോടു സംസാരിച്ചുവെങ്കിൽ അതിനെന്ത്? എന്നു വാദിച്ചു. അവർ തമ്മിലുള്ള വാദപ്രതിവാദം അക്രമാസക്തമായപ്പോൾ, പൗലൊസിനെ അവർ വലിച്ചുകീറിക്കളയുമോ എന്നു സൈന്യാധിപൻ ഭയപ്പെട്ടു. അദ്ദേഹത്തെ അവരുടെ ഇടയിൽനിന്നു പാളയത്തിലേക്കു കൊണ്ടുപോകുവാൻ പടയാളികളോട് ആജ്ഞാപിച്ചു.

TIRHKOHTE 23 വായിക്കുക