TIRHKOHTE 13:42-52

TIRHKOHTE 13:42-52 MALCLBSI

പൗലൊസും ബർനബാസും സുനഗോഗിൽനിന്നു പോകുമ്പോൾ അടുത്ത ശബത്തിലും വന്ന് ഈ വിഷയത്തെപ്പറ്റി സംസാരിക്കണമെന്നു ജനങ്ങൾ അപേക്ഷിച്ചു. സുനഗോഗിൽ കൂടിയിരുന്ന പല യെഹൂദന്മാരും യൂദമതം സ്വീകരിച്ച ഭക്തജനങ്ങളും അവരെ അനുഗമിച്ചു. അവർ അവരോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനില്‌ക്കേണ്ടതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടുത്ത ശബത്തിൽ ആ പട്ടണവാസികൾ ആസകലം ദൈവവചനം കേൾക്കുവാൻ വന്നുകൂടി. എന്നാൽ ജനാവലിയെ കണ്ടപ്പോൾ യെഹൂദന്മാർ അസൂയപൂണ്ടു. അവർ പൗലൊസ് പറയുന്നതിന് എതിർപറയുകയും അദ്ദേഹത്തെ ദുഷിക്കുകയും ചെയ്തു. അപ്പോൾ പൗലൊസും ബർനബാസും അവരോടു സുധീരം പ്രസ്താവിച്ചു: “ആദ്യം നിങ്ങളോടു ദൈവവചനം സംസാരിക്കേണ്ടത് ആവശ്യമായിരുന്നു. എന്നാൽ അതിനെ നിരാകരിച്ച നിങ്ങൾ അനശ്വരജീവന് അർഹരല്ലെന്നു നിങ്ങളെത്തന്നെ വിധിച്ചിരിക്കുന്നു. ഞങ്ങളിതാ വിജാതീയരുടെ അടുക്കലേക്കു പോകുന്നു. എന്റെ രക്ഷ ഭൂതലത്തിന്റെ അങ്ങേ അറ്റംവരെ എത്തിക്കുവാൻ ഞാൻ നിന്നെ വിജാതീയരുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ട്.” വിജാതീയർ ഇതുകേട്ടപ്പോൾ ആനന്ദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അനശ്വരജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട അനേകമാളുകൾ ക്രിസ്തുവിൽ വിശ്വസിച്ചു. ദൈവവചനം ആ പ്രദേശത്തെങ്ങും പ്രചരിച്ചു. എന്നാൽ യെഹൂദന്മാർ ഭക്തിയുള്ള മാന്യസ്‍ത്രീകളെയും പട്ടണത്തിലെ പ്രമുഖ വ്യക്തികളെയും പ്രേരിപ്പിച്ച് പൗലൊസിനും ബർനബാസിനും എതിരെ പീഡനനടപടികൾ ആരംഭിച്ചു. അങ്ങനെ ആ പ്രദേശത്തുനിന്ന് അവർ തുരത്തപ്പെട്ടു. അവരാകട്ടെ, തങ്ങളുടെ കാലിലെ പൊടി അവരുടെനേരെ തട്ടിക്കളഞ്ഞ ശേഷം ഇക്കോന്യയിലേക്കു പോയി. അന്ത്യോക്യയിലെ ശിഷ്യന്മാർ ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

TIRHKOHTE 13 വായിക്കുക