2 SAMUELA 7:1-15

2 SAMUELA 7:1-15 MALCLBSI

രാജാവ് തന്റെ കൊട്ടാരത്തിൽ വസിച്ചു. ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സർവേശ്വരൻ അദ്ദേഹത്തിനു സ്വസ്ഥത നല്‌കി. അന്നൊരു ദിവസം രാജാവു നാഥാൻ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇതാ, ദേവദാരുകൊണ്ടുള്ള അരമനയിൽ പാർക്കുന്നു. ദൈവത്തിന്റെ പെട്ടകമാകട്ടെ കൂടാരത്തിൽ ഇരിക്കുന്നു.” നാഥാൻ പ്രതിവചിച്ചു: “അങ്ങയുടെ യുക്തംപോലെ ചെയ്യുക, സർവേശ്വരൻ അങ്ങയോടൊപ്പമുണ്ട്.” അന്നു രാത്രിയിൽ സർവേശ്വരൻ നാഥാനോട് അരുളിച്ചെയ്തു: “നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക; എനിക്ക് അധിവസിക്കാൻ നീ ഒരു ആലയം പണിയുമെന്നോ? ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന നാൾ മുതൽ ഞാൻ ഒരു ആലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തിൽ വസിച്ചുകൊണ്ടു സഞ്ചരിക്കുകയായിരുന്നു. ഇസ്രായേൽജനത്തോടുകൂടെ സഞ്ചരിക്കുന്നതിനിടയിൽ എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ നിയമിച്ചിരുന്ന നേതാക്കളിൽ ആരോടെങ്കിലും ദേവദാരുകൊണ്ട് എനിക്ക് ഒരു ആലയം പണിയാതിരുന്നത് എന്തെന്നു ഞാൻ ചോദിച്ചിട്ടുണ്ടോ? അതിനാൽ എന്റെ ദാസനായ ദാവീദിനോടു പറയുക; സർവശക്തനായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആടിനെ മേയിച്ചു നടന്നിരുന്ന നിന്നെ മേച്ചിൽസ്ഥലത്തുനിന്നു തിരഞ്ഞെടുത്ത് എന്റെ ജനമായ ഇസ്രായേലിന്റെ അധിപനാക്കി; നീ പോയിടത്തെല്ലാം ഞാൻ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പിൽനിന്നു ശത്രുക്കളെയെല്ലാം ഞാൻ നീക്കി, ഭൂമിയിലുള്ള മഹാന്മാരെപ്പോലെ ഞാൻ നിന്നെ ഉന്നതനാക്കും. എന്റെ ജനമായ ഇസ്രായേൽജനത്തിന് ഒരു ദേശം ഞാൻ തിരഞ്ഞെടുത്തു കൊടുത്തു. ഞാൻ അവരെ അവിടെ നട്ടുപിടിപ്പിക്കും; അവിടെ അവർ സുരക്ഷിതരായി പാർക്കും. ആദ്യകാലത്തും ന്യായാധിപന്മാരെ നിയമിച്ചാക്കിയതിനുശേഷം പോലും അവർ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ഇനിയും അവർ പീഡിപ്പിക്കപ്പെടുകയില്ല; നിന്റെ സകല ശത്രുക്കളിൽനിന്നും നിന്നെ കാത്തുസൂക്ഷിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിന്നെ ഒരു രാജവംശമായി വളർത്തും. നീ മരിച്ചു നിന്റെ പൂർവികരുടെകൂടെ അടക്കം ചെയ്യപ്പെടുമ്പോൾ നിന്റെ സന്തതികളിൽ ഒരാളെ ഞാൻ രാജാവായി നിയമിക്കും; ഞാൻ അവന്റെ രാജത്വം ഉറപ്പിക്കും. അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും. ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനുമായിരിക്കും. അവൻ തെറ്റു ചെയ്യുമ്പോൾ ഒരു പിതാവ് പുത്രനെ ശിക്ഷിക്കുന്നതുപോലെ ഞാൻ അവനെ ശിക്ഷിക്കും. നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്നെന്നപോലെ നിന്റെ പുത്രനിൽനിന്ന് എന്റെ സുസ്ഥിരസ്നേഹം പിൻവലിക്കുകയില്ല.

2 SAMUELA 7 വായിക്കുക