2 SAMUELA 24:4-15

2 SAMUELA 24:4-15 MALCLBSI

യോവാബ് അങ്ങനെ പറഞ്ഞെങ്കിലും അയാളും സേനാനായകന്മാരും രാജകല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ അവർ ജനത്തിന്റെ എണ്ണമെടുക്കാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. അവർ യോർദ്ദാൻനദി കടന്നു ഗാദ്ദേശത്ത് താഴ്‌വരയുടെ നടുവിലുള്ള പട്ടണമായ അരോവേരിൽ ആരംഭിച്ചു വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി. പിന്നീട് അവർ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലെത്തി. അവർ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിലെത്തി. യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു; അതനുസരിച്ച് സൈന്യ സേവനത്തിനു പറ്റിയ എട്ടുലക്ഷം പേർ ഇസ്രായേലിലും അഞ്ചുലക്ഷം പേർ യെഹൂദ്യയിലും ഉണ്ടായിരുന്നു. ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു കുറ്റബോധം ഉണ്ടായി. അദ്ദേഹം സർവേശ്വരനോടു പറഞ്ഞു: “ഞാൻ കൊടുംപാപം ചെയ്തുപോയി; എന്റെ കുറ്റം ക്ഷമിക്കണമേ; ഞാൻ വലിയ ഭോഷത്തമാണു കാട്ടിയത്.” ദാവീദ് രാവിലെ ഉണരുമ്പോഴേക്കു തന്റെ പ്രവാചകനായ ഗാദിനോടു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: “നീ ചെന്നു ദാവീദിനോടു പറയുക: മൂന്നു കാര്യങ്ങൾ ഞാൻ നിന്റെ മുമ്പിൽ വയ്‍ക്കുന്നു; അതിൽ ഒന്നു നീ തിരഞ്ഞെടുക്കണം; അതു ഞാൻ നിന്നോടു ചെയ്യും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിന്റെ രാജ്യത്ത് മൂന്നു വർഷം ക്ഷാമമുണ്ടാകുകയോ, നീ മൂന്നു മാസം ശത്രുക്കളിൽനിന്നു ഒളിച്ചുപാർക്കുകയോ, നിന്റെ രാജ്യത്തു മൂന്നു ദിവസം പകർച്ചവ്യാധി ഉണ്ടാകുകയോ വേണം. ഏതാണു നീ തിരഞ്ഞെടുക്കുന്നത്? എന്നെ അയച്ചവനോട് മറുപടി നല്‌കത്തക്കവിധം നീ ആലോചിച്ച് ഉത്തരം പറയണം.” ദാവീദ് ഗാദിനോട് പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; സർവേശ്വരന്റെ കരം നമ്മുടെമേൽ പതിക്കട്ടെ; അവിടുന്നു മഹാദയാലുവാകുന്നു; മനുഷ്യരുടെ കൈയിൽ ഞാൻ അകപ്പെടാതിരിക്കട്ടെ.” അങ്ങനെ അന്നു പ്രഭാതം മുതൽ നിശ്ചിത സമയംവരെ ഇസ്രായേലിൽ സർവേശ്വരൻ അയച്ച ഒരു പകർച്ചവ്യാധി അവരെ ബാധിച്ചു. ദാൻമുതൽ ബേർ-ശേബാവരെയുള്ള ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു.

2 SAMUELA 24 വായിക്കുക