2 CHRONICLE 1:1-6
2 CHRONICLE 1:1-6 MALCLBSI
ദാവീദിന്റെ പുത്രൻ ശലോമോൻ തന്റെ രാജത്വം ഉറപ്പിച്ചു. ദൈവമായ സർവേശ്വരൻ ശലോമോന്റെ കൂടെയിരുന്ന് അദ്ദേഹത്തെ അത്യന്തം പ്രതാപവാനാക്കി. സഹസ്രാധിപന്മാർ, ശതാധിപന്മാർ, ന്യായാധിപന്മാർ, ഇസ്രായേലിലെ പിതൃഭവനത്തലവന്മാരായ നേതാക്കന്മാർ തുടങ്ങി സമസ്ത ഇസ്രായേൽജനത്തോടും ശലോമോൻ സംസാരിച്ചു. പിന്നീടു ശലോമോനും അവിടെ കൂടിയിരുന്ന ജനങ്ങളും ഗിബെയോനിലെ പൂജാഗിരിയിലേക്കു പോയി. സർവേശ്വരന്റെ ദാസനായ മോശ മരുഭൂമിയിൽവച്ചു നിർമ്മിച്ച ദൈവത്തിന്റെ തിരുസാന്നിധ്യകൂടാരം അവിടെയായിരുന്നു. ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് യെരൂശലേമിൽ ഒരുക്കിയിരുന്ന കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു; സർവേശ്വരകൂടാരത്തിന്റെ മുമ്പിൽ, ഹൂരിന്റെ പൗത്രനും ഊരിയുടെ പുത്രനുമായ ബെസലേൽ ഓടുകൊണ്ടു നിർമ്മിച്ച യാഗപീഠം ഉണ്ടായിരുന്നു. അവിടെ ശലോമോനും ജനസമൂഹവും സർവേശ്വരനെ ആരാധിച്ചു. ശലോമോൻ തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിലുള്ള ഓട്ടുയാഗപീഠത്തെ സമീപിച്ച് അതിന്മേൽ ആയിരം ഹോമയാഗം അർപ്പിച്ചു.

