1 SAMUELA 13:6-18

1 SAMUELA 13:6-18 MALCLBSI

തങ്ങൾ അപകടത്തിൽ കുടുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കി ഇസ്രായേൽജനം ഗുഹകളിലും മാളങ്ങളിലും പാറയുടെ വിള്ളലുകളിലും ശവകുടീരങ്ങളിലും പൊട്ടക്കിണറുകളിലും ഒളിച്ചു. മറ്റുള്ളവർ യോർദ്ദാൻനദി കടന്നു ഗാദ്-ഗിലെയാദ് പ്രദേശങ്ങളിലെത്തി; ശൗലാകട്ടെ ഗില്ഗാലിൽത്തന്നെ ആയിരുന്നു. ജനം ഭയവിഹ്വലരായി അദ്ദേഹത്തെ സമീപിച്ചു. ശമൂവേലിന്റെ നിർദ്ദേശമനുസരിച്ചു ശൗൽ ഏഴു ദിവസം കാത്തിരുന്നു. എന്നാൽ ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല. ജനം ശൗലിനെ വിട്ടു ചിതറിപ്പോകാൻ തുടങ്ങി. “ഹോമയാഗത്തിനും സമാധാനയാഗത്തിനുമുള്ള വസ്തുക്കൾ കൊണ്ടുവരുവിൻ” എന്നു ശൗൽ പറഞ്ഞു; അദ്ദേഹം ഹോമയാഗം അർപ്പിച്ചു. ഹോമയാഗം അർപ്പിച്ചു കഴിഞ്ഞപ്പോൾ ശമൂവേൽ അവിടെ എത്തി; അദ്ദേഹത്തെ അഭിവാദനം ചെയ്തു സ്വീകരിക്കാൻ ശൗൽ ഇറങ്ങിച്ചെന്നു. “നീ എന്താണ് ചെയ്തത്” എന്നു ശമുവേൽ ശൗലിനോടു ചോദിച്ചു. ശൗൽ മറുപടി പറഞ്ഞു: “ജനം എന്നെ വിട്ടുപിരിയാൻ തുടങ്ങി; വരാമെന്നു പറഞ്ഞ ദിവസം അങ്ങു വന്നില്ല; ഫെലിസ്ത്യർ മിക്മാസിൽ അണി നിരക്കുന്നതും ഞാൻ കണ്ടു. ഗില്ഗാലിൽ വച്ചു ഫെലിസ്ത്യർ എന്നെ ആക്രമിക്കുമെന്നും സർവേശ്വരന്റെ സഹായം അപേക്ഷിച്ചില്ലല്ലോ എന്നും ഞാൻ ചിന്തിച്ചു; അതുകൊണ്ട് ഹോമയാഗം അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി.” ശമൂവേൽ പറഞ്ഞു: “നീ ചെയ്തതു ഭോഷത്തമായിപ്പോയി; നിന്റെ ദൈവമായ സർവേശ്വരന്റെ കല്പന നീ അനുസരിച്ചില്ല; അനുസരിച്ചിരുന്നെങ്കിൽ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലിൽ ശാശ്വതമാക്കുമായിരുന്നു. എന്നാൽ ഇനി നിന്റെ രാജത്വം നീണ്ടുനില്‌ക്കുകയില്ല. അവിടുത്തെ കല്പന നീ അനുസരിക്കാതെയിരുന്നതുകൊണ്ടു തന്റെ ഹിതം അനുവർത്തിക്കുന്ന മറ്റൊരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്; തന്റെ ജനത്തിനു രാജാവായിരിക്കാൻ അവിടുന്ന് അവനെ നിയമിച്ചുകഴിഞ്ഞു.” ശമൂവേൽ ഗില്ഗാലിൽനിന്നു ബെന്യാമീൻ ഗോത്രക്കാരുടെ ദേശമായ ഗിബെയായിലേക്കു പോയി. ശൗൽ തന്നോടൊപ്പമുള്ളവരുടെ എണ്ണമെടുത്തു. അറുനൂറോളം പേർ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. ശൗലും പുത്രനായ യോനാഥാനും അവരുടെ കൂടെയുള്ള ജനങ്ങളും ബെന്യാമീന്യരുടെ ദേശത്തുള്ള ഗിബെയായിൽ താമസിച്ചു. ഫെലിസ്ത്യർ മിക്മാസിൽ പാളയം അടിച്ചു. ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു മൂന്നു ഗണങ്ങൾ കവർച്ചയ്‍ക്കു പുറപ്പെട്ടു; ഒരു സംഘം ശൂവാൽദേശത്തെ ഒഫ്രായിലേക്കു തിരിച്ചു; മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കും മൂന്നാമത്തെ സംഘം മരുഭൂമിയുടെ ദിശയിൽ സെബോയീം താഴ്‌വരയ്‍ക്ക് അഭിമുഖമായി കിടക്കുന്ന അതിർത്തിപ്രദേശത്തേക്കും പോയി.

1 SAMUELA 13 വായിക്കുക