1 SAMUELA 1:1-19

1 SAMUELA 1:1-19 MALCLBSI

എഫ്രയീംമലനാട്ടിലെ രാമാഥയീം- സോഫീമിൽ എല്‌ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു. അയാളുടെ പിതാവ് യെരോഹാം ആയിരുന്നു. യെരോഹാം എലീഹൂവിന്റെയും എലീഹൂ തോഹൂവിന്റെയും തോഹൂ എഫ്രയീംകാരനായ സൂഫിന്റെയും പുത്രനായിരുന്നു. എല്‌ക്കാനായ്‍ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നായും പെനിന്നായും. പെനിന്നായ്‍ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്‍ക്കു മക്കളില്ലായിരുന്നു. സർവശക്തനായ സർവേശ്വരനെ ആരാധിക്കാനും അവിടുത്തേക്കു യാഗമർപ്പിക്കാനുമായി എല്‌ക്കാനാ വർഷം തോറും തന്റെ പട്ടണത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസുമായിരുന്നു അവിടെ സർവേശ്വരന്റെ പുരോഹിതരായി ശുശ്രൂഷ ചെയ്തിരുന്നത്. യാഗമർപ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഭാര്യ പെനിന്നായ്‍ക്കും അവളുടെ പുത്രീപുത്രന്മാർക്കും യാഗവസ്തുവിന്റെ ഓഹരി കൊടുത്തിരുന്നു. എല്‌ക്കാനാ ഹന്നായെ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും അവൾക്ക് ഒരു ഓഹരി മാത്രമേ കൊടുത്തിരുന്നുള്ളൂ. കാരണം ദൈവം അവൾക്കു മക്കളെ നല്‌കിയിരുന്നില്ല. അവൾക്കു സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ പെനിന്നാ അവളെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു. വർഷംതോറും സർവേശ്വരന്റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവൾ ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവൾ കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു. ഭർത്താവായ എല്‌ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ വിലപ്പെട്ടവനല്ലേ?” ശീലോവിൽവച്ച് അവരെല്ലാവരും ഭക്ഷണപാനീയങ്ങൾ കഴിച്ചു; ഹന്നാ എഴുന്നേറ്റു ദൈവസന്നിധിയിലേക്കു പോയി. പുരോഹിതനായ ഏലി മന്ദിരവാതില്‌ക്കൽ ആസനസ്ഥനായിരുന്നു. അവൾ സർവേശ്വരനോടു ഹൃദയവേദനയോടെ കരഞ്ഞു പ്രാർഥിച്ചു; ഹന്നാ ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവശക്തനായ സർവേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓർക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാൽ അവന്റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.” അവൾ സർവേശ്വരസന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു; അവളുടെ ചുണ്ടനങ്ങുന്നത് ഏലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹന്നായുടെ പ്രാർഥന ഹൃദയംകൊണ്ടായിരുന്നതിനാൽ അധരങ്ങൾ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവൾ മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു. ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയിൽ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.” അപ്പോൾ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്റെ യജമാനനേ! ഞാൻ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്‍ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. സർവേശ്വരന്റെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയാണു ചെയ്തത്. ഈ ദാസിയെ ഒരു നീചയായി കരുതരുതേ; അത്യധികമായ ഉൽക്കണ്ഠയും വ്യസനവുംകൊണ്ടാണ് ഞാൻ ഇങ്ങനെ പ്രാർഥിച്ചത്.” അപ്പോൾ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാർഥന സഫലമാക്കട്ടെ.” അവൾ പറഞ്ഞു: “ഈ ദാസിയുടെമേൽ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.” പിന്നീട് അവൾ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖത്തു പിന്നീട് വിഷാദം ഉണ്ടായില്ല. എല്‌ക്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു സർവേശ്വരനെ ആരാധിച്ചു; പിന്നീട് രാമായിലുള്ള അവരുടെ ഭവനത്തിലേക്കു മടങ്ങിപ്പോയി.

1 SAMUELA 1 വായിക്കുക