അവിടുത്തെ അടുക്കലേക്കു വരിക; മനുഷ്യൻ പരിത്യജിച്ചതെങ്കിലും ദൈവം തിരഞ്ഞെടുത്തതും വിലയേറിയതുമായ ജീവിക്കുന്ന ശിലയാണ് അവിടുന്ന്. ജീവിക്കുന്ന ശിലകൾ എന്നപോലെ നിങ്ങളും ആധ്യാത്മിക മന്ദിരമായും വിശുദ്ധ പുരോഹിതവർഗമായും ഉയർത്തപെടട്ടെ. അങ്ങനെ ദൈവത്തിനു പ്രസാദകരമായ ആത്മീയയാഗം യേശുക്രിസ്തു മുഖാന്തരം നിങ്ങൾ അർപ്പിക്കും. വിശുദ്ധ ലിഖിതത്തിൽ ഇങ്ങനെ കാണുന്നു: ഇതാ, ഞാൻ തിരഞ്ഞെടുത്തതും വിലയേറിയതുമായ ഒരു മൂലക്കല്ല് സീയോനിൽ ഇടുന്നു. ആ കല്ലാണ് അവിടുന്ന്; അവിടുന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ലജ്ജിക്കുവാൻ ഇടയാകുകയില്ല. അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങൾക്ക് അവിടുന്നു വിലയേറിയവൻ ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, പണിക്കാർ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു. അത് അവർക്ക് തട്ടിവീഴ്ത്തുന്ന തടസ്സക്കല്ലും ഇടറി വീഴ്ത്തുന്ന തെന്നൽപാറയും ആയിരിക്കും. വചനം അനുസരിക്കാത്തതിനാൽ അവർ തട്ടിവീഴുന്നു; അതിനുവേണ്ടി അവർ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങളാകട്ടെ, അന്ധകാരത്തിൽനിന്ന് തന്റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ച ദൈവത്തിന്റെ അദ്ഭുതകരമായ പ്രവൃത്തികളെ പ്രഘോഷിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പുരോഹിതവർഗവും, വിശുദ്ധജനതയും, ദൈവത്തിന്റെ സ്വന്തജനവും ആകുന്നു. മുമ്പ് നിങ്ങൾ ദൈവത്തിന്റെ ജനം ആയിരുന്നില്ല; എന്നാൽ ഇപ്പോൾ നിങ്ങൾ അവിടുത്തെ ജനം ആയിരിക്കുന്നു; മുമ്പ് നിങ്ങൾക്കു കാരുണ്യം ലഭിച്ചിരുന്നില്ല; എന്നാൽ ഇപ്പോൾ നിങ്ങൾക്കു കാരുണ്യം ലഭിച്ചിരിക്കുന്നു. പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന കാമക്രോധാദിവികാരങ്ങളെ വിട്ടകലുവാൻ നിങ്ങളോടു ഞാൻ അഭ്യർഥിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾ അന്യരും പരദേശികളും ആണല്ലോ. വിജാതീയരുടെ ഇടയിലുള്ള നിങ്ങളുടെ പെരുമാറ്റം യോഗ്യമായിരിക്കണം. നിങ്ങൾ ദുർവൃത്തരാണെന്നു പറയുന്നവർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടിട്ട് കർത്താവിന്റെ സന്ദർശന ദിവസത്തിൽ ദൈവത്തെ പ്രകീർത്തിക്കുവാൻ ഇടയാകട്ടെ. കർത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരസ്ഥാനങ്ങളോടും വിധേയരായിരിക്കുക. പരമാധികാരി ആയതുകൊണ്ട് ചക്രവർത്തിക്കും, ദുഷ്പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും സൽപ്രവൃത്തിചെയ്യുന്നവരെ പ്രശംസിക്കുന്നതിനുംവേണ്ടി അദ്ദേഹം അയയ്‍ക്കുന്ന ഗവർണർമാർക്കും കീഴടങ്ങുക. അജ്ഞതയിൽനിന്ന് ആരോപണം ഉന്നയിക്കുന്ന ഭോഷന്മാരെ, നിങ്ങളുടെ സൽപ്രവൃത്തികൾകൊണ്ടു മിണ്ടാതാക്കണം. അതാണ് ദൈവത്തിന്റെ തിരുഹിതം. സ്വതന്ത്രരായി ജീവിക്കുക; എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്‍ക്കു മറയാക്കാതെ ദൈവത്തിന്റെ അടിമകളായി ജീവിക്കണം. എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവർത്തിയെ സമാദരിക്കുകയും ചെയ്യുക.
1 PETERA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 PETERA 2:4-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ